ഇരുവഴിഞ്ഞിപ്പുഴയിൽ വൈദ്യുതി ഉൽപാദിപ്പിക്കാനും സിയാൽ; 6ന് പദ്ധതി നാടിന് സമർപ്പിക്കും
Mail This Article
കൊച്ചി∙ സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന ആശയം പ്രാവർത്തികമാക്കിയ കൊച്ചി രാജ്യാന്തര വിമാനത്താവളം ലിമിറ്റഡ് (സിയാൽ) ജലവൈദ്യുതോൽപാദന രംഗത്തേക്കും. സിയാൽ നിർമാണം പൂർത്തിയാക്കിയ ആദ്യ ജലവൈദ്യുത പദ്ധതി നവംമ്പർ 6ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. കോഴിക്കോട് അരിപ്പാറയിൽ ഇരുവഴിഞ്ഞിപ്പുഴയിലാണ് സിയാലിന്റെ ജലവൈദ്യുത നിലയം നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജലവൈദ്യുതി നയപ്രകാരം സിയാലിന് അനുവദിച്ചുകിട്ടിയതാണ് പദ്ധതി. 4.5 മെഗാവാട്ടാണ് ശേഷി. കോവിഡിനെ തുടർന്നു കാലതാമസമുണ്ടായെങ്കിലും അതിവേഗം പദ്ധതി പൂർത്തിയാക്കാനായതായി സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.
32 സ്ഥലയുടമകളിൽ നിന്നായി അഞ്ച് ഏക്കർ സ്ഥലം ഏറ്റെടുത്ത് ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ 30 മീറ്റർ വീതിയിൽ തടയണ കെട്ടുകയും അവിടെനിന്ന് അരകിലോമീറ്റർ അകലെയുള്ള അരിപ്പാറ പവർഹൗസിലേക്ക് പെൻസ്റ്റോക്ക് കുഴൽ വഴി വെള്ളമെത്തിച്ചുമാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. 52 കോടി രൂപയുടേതാണ് പദ്ധതി.
2015ൽ വിമാനത്താവളം ഊർജ സ്വയംപര്യാപ്തത കൈവരിച്ചതിനുശേഷം, വൈദ്യുതി ഉൽപ്പാദന രംഗത്തുള്ള ഏറ്റവും വലിയ ചുവടുവയ്പ്പാണ് പദ്ധതി. സംസ്ഥാന സർക്കാരിന്റെ ഊർജോൽപാദന നയം നടപ്പിലാക്കുന്നതിൽ മുൻ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യന്റെ അനുഭവ പരിചയവും ഏറെ പ്രയോജനം ചെയ്തതായി സുഹാസ് പറഞ്ഞു.
English Summary: Chief Minister Pinarayi Vijayan will hand over CIAL's first hydropower project to the nation on November 6.