‘ചുമട്ടുതൊഴിലാളി ജീവനക്കാർക്കുള്ള പെൻഷൻ പദ്ധതി സർക്കാരിന്റെ പരിഗണനയിൽ’
Mail This Article
കോഴിക്കോട്∙ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിലെ വിരമിച്ചവരും വിരമിക്കുന്നവരുമായ സ്ഥിരം ജീവനക്കാർക്കു പെൻഷൻ പദ്ധതി നടപ്പാക്കുന്നതു സർക്കാരിന്റെ പരിഗണനയിലാണെന്നു തൊഴിൽ വകുപ്പു സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. പദ്ധതി യാഥാർഥ്യമാവുന്ന മുറയ്ക്കു കാലതാമസം കൂടാതെ പെൻഷൻ നൽകാൻ നടപടി സ്വീകരിക്കണമെന്നു കമ്മിഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർക്കു നിർദേശം നൽകി.
നേരത്തേ ബോർഡിലെ ജീവനക്കാർക്കു കേരള സർവീസ് റൂൾസ് പാർട്ട് 3 പ്രകാരം പെൻഷൻ നൽകുന്നതിന് അനുമതി നൽകിയതാണെന്നും എന്നാൽ ബോർഡിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ ബോർഡ് ആവശ്യപ്പെട്ടതു പ്രകാരം പ്രസ്തുത തീരുമാനം പിൻവലിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ പെൻഷൻ പദ്ധതി ആവിഷ്കരിക്കാൻ ചുമട്ടുതൊഴിലാളി ബോർഡിനു നിർദേശം നൽകിയിട്ടുണ്ട്.
കേരള ഹൈക്കോടതിയുടെയും മനുഷ്യാവകാശ കമ്മിഷന്റെയും ഉത്തരവുകളുടെ അടിസ്ഥാനത്തിൽ വിരമിക്കുന്ന ജീവനക്കാർക്കു പതിനായിരം രൂപ വരെ സമാശ്വാസ ധനസഹായം നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേരള വികലാംഗ കൂട്ടായ്മ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ടി.വി.രാമക്യഷ്ണൻ നൽകിയ പരാതിയിലാണു നടപടി.
English Summary: Labour department secretary on Pension Scheme for loading workers