‘വാങ്കഡെയുടെ ജോലി പോകും; ആരോപണങ്ങൾ തെറ്റെന്നു തെളിഞ്ഞാൽ രാജി, രാഷ്ട്രീയം വിടും’
Mail This Article
മുംബൈ∙ ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബര കപ്പിലിലെ ലഹരി പാർട്ടിക്ക്, കപ്പൽ അധികൃതർ കേന്ദ്ര സർക്കാരിനു കീഴിലുള്ള ഡയറക്ടററ്റ് ഓഫ് ഷിപ്പിങ്ങിൽനിന്ന് അനുമതി വങ്ങിയിരുന്നെന്ന ആരോപണവുമായി എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്.
രാജ്യാന്തര ലഹരി മാഫിയയിൽ ഉൾപ്പെട്ട പലരും അതേ കപ്പലിൽത്തന്നെ ഉണ്ടായിരുന്നെന്നും, പരിശോധനയ്ക്കു ശേഷം ചിലരെ മാത്രം അറസ്റ്റു ചെയ്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ജോലി ലഭിക്കുന്നതിനായി എൻസിബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ ജനന സർട്ടിഫിക്കറ്റിൽ തിരിമറി നടത്തിയെന്ന ആരോപണത്തിൽ അദ്ദേഹം ഉറച്ചുനിന്നു. താൻ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്ത വാങ്കഡെയുടെ ജനന സർട്ടിഫിക്കറ്റ് വ്യാജമെന്നു തെളിഞ്ഞാൽ മന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നും രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘സമീർ വാങ്കഡെ, സാക്ഷികളായ കെ.പി. ഗോസാവി, പ്രഭാകർ സെയിൽ, വാങ്കഡെയുടെ ഡ്രൈവർ മാനെ എന്നിവരുടെ ഫോൺകോളുകൾ പരിശോധിക്കണം. പല തെളിവുകളും ഇതിൽനിന്നു ലഭിക്കും.ആഡംബര കപ്പിലിൽനിന്നു ലഭിച്ച ചില വിഡിയോ ദൃശ്യങ്ങളിൽ താടിവച്ച ഒരാളെ കാണാം. ഇയാൾ തിഹാറിലും രാജസ്ഥാനിലും ജയിലിൽ കിടന്നിട്ടുണ്ടെന്നാണു ഞാൻ മനസ്സിലാക്കുന്നത്.
എൻഡിബി ഡൽഹി അധികൃതർ ആഡംബര കപ്പലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം. ചിലർ മാത്രം അറസ്റ്റിലായപ്പോൾ കുറ്റവാളികളായ മറ്റു ചിലർ സ്വതന്ത്രരായി നടക്കുന്നത് എന്തുകൊണ്ട്?
സമീർ വാങ്കഡെയെക്കുറിച്ച് ഞാൻ ഉയർത്തിയ ആരോപണങ്ങൾ ശരിയെന്നു തെളിഞ്ഞാൽ അദ്ദേഹം കുറഞ്ഞപക്ഷം എന്നോടും എന്റെ കുടുംബാംഗങ്ങളോടുമെങ്കിലും മാപ്പു പറയാൻ തയാറാകണം. അദ്ദേഹത്തിന്റെ ജോലി നഷ്ടമാകുമെന്ന് ഉറപ്പാണ്. മറിച്ചാണെങ്കിൽ ഞാൻ മന്ത്രി സ്ഥാനം രാജിവയ്ക്കും, രാഷ്ട്രീയ ജീവിതവും അവസാനിപ്പിക്കാം’– അദ്ദേഹം പറഞ്ഞു.
English Summary: Cruise Party Cleared By Centre: Maharashtra Minister On Drugs Row