ADVERTISEMENT

പട്ന ∙ ബിഹാറിലെ മഹാസഖ്യത്തിൽ കോൺഗ്രസ്– ആർജെഡി പുനരൈക്യ ശ്രമങ്ങളുടെ ഭാഗമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവുമായി ഫോണിൽ സംസാരിച്ചു. ഉപതിരഞ്ഞെടുപ്പു നടക്കുന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസും ആർജെഡിയും പരസ്പരം മൽസരിക്കുന്ന സാഹചര്യത്തിലാണു സോണിയയുടെ അനുരഞ്ജന നീക്കം. സഖ്യത്തിലെ പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാമെന്നു സോണിയ ലാലുവിന് ഉറപ്പു നൽകി. 

എഐസിസി ജനറൽ സെക്രട്ടറിമാരും സംസ്ഥാന അധ്യക്ഷന്മാരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണു സോണിയ ഗാന്ധി ബിഹാർ പ്രശ്നത്തിൽ ഇടപെട്ടത്. കഴിഞ്ഞ തവണ കോൺഗ്രസ് മൽസരിച്ച കുശേശ്വർ അസ്താൻ നിയമസഭാ സീറ്റിൽ ആർജെഡി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചത്. ഈ മാസം 30ന് ഉപതിരഞ്ഞെടുപ്പു നടക്കുന്ന രണ്ടു സീറ്റുകളിലേക്കും സ്ഥാനാർഥിയെ പ്രഖ്യാപിച്ചു കോൺഗ്രസും തിരിച്ചടിച്ചു. കോൺഗ്രസ് മഹാസഖ്യത്തിലില്ലെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ 40 സീറ്റിലും തനിച്ചു മൽസരിക്കുമെന്നും ബിഹാറിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഭക്ത ചരൺ ദാസ് പ്രഖ്യാപിച്ചു.

കെട്ടിവച്ച കാശു കളയാനാണു കോൺഗ്രസ് സീറ്റു ചോദിച്ചു വാങ്ങുന്നതെന്നു ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് രൂക്ഷമായി പ്രതികരിച്ചു. കഴിഞ്ഞ ദിവസം ലാലു യാദവ് നിലപാടു മയപ്പെടുത്തി ദേശീയ ബദൽ കോൺഗ്രസ് മാത്രമാണെന്ന് അഭിപ്രായപ്പെട്ടതോടെയാണു ചർച്ചകൾക്കു വഴി തെളിഞ്ഞത്. ഉപതിരഞ്ഞെടുപ്പിനു ശേഷം ആർജെഡി – കോൺഗ്രസ് സഖ്യം പുനഃസ്ഥാപിക്കാൻ ചർച്ചകൾ തുടരുമെന്നാണു സൂചന.

English Summary: Sonia Gandhi talks to Lalu Yadav over phone

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com