ADVERTISEMENT

തിരുവനന്തപുരം ∙ ഇ–മൊബിലിറ്റി പദ്ധതിക്കു സ്വിറ്റ്സർലന്‍ഡ്‌ കമ്പനിയായ ഹെസുമായി ജോയിന്റ് വെഞ്ച്വർ കമ്പനി രൂപീകരിക്കാൻ സർക്കാർ നീക്കം. കമ്പനി രൂപീകരണത്തിനായി കേരള ഓട്ടമൊബൈൽസ് ലിമിറ്റഡിന്റെയും കെഎസ്ആർടിസിയുടെയും വിഡിയോ കോൺഫറൻസ് യോഗം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് വിവാദമായ പദ്ധതിയാണിത്.

പ്രൈസ് വാട്ടർ കൂപ്പർ ഹൗസിന് ഇ–മൊബിലിറ്റി പദ്ധതിയുടെ ഭാഗമായ ഇ–ബസ് കൺസൾട്ടൻസി നൽകിയതിനെയാണ് പ്രതിപക്ഷം എതിർത്തത്. 2013ലാണ് കേന്ദ്രസർക്കാർ നാഷനൽ മൊബിലിറ്റി പദ്ധതി കൊണ്ടുവരാനുള്ള ആലോചന തുടങ്ങിയത്. ഹെസുമായുള്ള ധാരണ അനുസരിച്ച് 4 വർഷം കൊണ്ട് 4,000 ബസുകൾ നിർമിക്കാനായിരുന്നു ആലോചന.

ഹെസിന്റെ നിർദേശപ്രകാരം പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടമൊബൈൽ കമ്പനിയുമായി ചേർന്നു സംയുക്ത സംരംഭം ആരംഭിക്കാനുള്ള നീക്കത്തെ ധനസെക്രട്ടറിയും ചീഫ് സെക്രട്ടറിയും എതിർത്തു. ഹെസ് എന്ന കമ്പനിയെ മാത്രം മുൻനിർത്തി സംയുക്ത സംരംഭം ആരംഭിക്കുന്നത് എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്നായിരുന്നു പ്രതിപക്ഷം ചോദിച്ചത്.

സ്വകാര്യ കമ്പനിയായ ഹെസിന് 51 ശതമാനം ഓഹരിയും സർക്കാരിനു 49 ശതമാനം ഓഹരിയും എന്ന അനുപാതം നിശ്ചയിച്ചതും വിവാദമായി. 6,000 കോടി മുതൽമുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ആഗോള ടെൻഡർ വിളിച്ചിരുന്നില്ല. ചീഫ് സെക്രട്ടറിയും ധനസെക്രട്ടറിയും ഉന്നയിച്ച ആക്ഷേപങ്ങൾ മറികടക്കാനാണ് പ്രൈസ് വാട്ടർ കൂപ്പറിനെ വിശദമായ പദ്ധതി നിർദേശം സമർപ്പിക്കാൻ ചുമതലപ്പെടുത്തിയതെന്നായിരുന്നു പ്രതിപക്ഷ ആരോപണം.

കരാർ ആർക്ക് എന്നു നേരത്തേ തീരുമാനിച്ചശേഷമാണ് പദ്ധതിയുടെ പ്രായോഗിക പഠനത്തിനായി പ്രൈസ് വാട്ടർ കൂപ്പറിന് കൺസൾട്ടൻസി കരാർ നൽകിയതെന്നും ആരോപണം ഉയർന്നിരുന്നു.

English Summary: E-moblility, Kerala Government to form joint venture company with Swiss firm HESS AG

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com