ADVERTISEMENT

തിരുവനന്തപുരം∙ ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും ഇറക്കുമതി ചെയ്ത ഗുണമേൻമയില്ലാത്ത തോട്ടണ്ടി വ്യാപാരികളിൽനിന്ന് വാങ്ങി കാപെക്സിനു വൻ സാമ്പത്തിക നഷ്ടം വരുത്തിയ എംഡി ആർ.രാജേഷിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാർശ. സർക്കാർ ഉത്തരവിനെ അട്ടിമറിച്ച് 2018,19 വർഷങ്ങളിൽ തോട്ടണ്ടി വാങ്ങിയതു സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കണമെന്നും കാപെസ്കിനുണ്ടായ കോടികളുടെ നഷ്ടം രാജേഷിൽനിന്ന് ഈടാക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്.

വയനാട്ടിലെ കർഷകനിൽനിന്നും തോട്ടണ്ടി വാങ്ങുകയാണെന്ന വ്യാജേന തമിഴ്നാട്ടിലെ കമ്പനിയിൽനിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്തു അഴിമതി നടത്തിയത് ഇ വേ ബില്ലുകൾ പരിശോധിച്ചാണ് ധനകാര്യപരിശോധനാ വിഭാഗം പുറത്തുകൊണ്ടുവന്നത്. റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ഓൺലൈനിനു ലഭിച്ചു.

കർഷകരിൽനിന്നും തോട്ടണ്ടി സംഭരിക്കുന്നതിനു പകരം പിഡബ്ല്യൂഡി കരാറുകാരനിൽനിന്ന് തോട്ടണ്ടി സംഭരിച്ചതിനു 2019 മേയ് 29നാണ് രാജേഷിനെ സസ്പെൻഡ് ചെയ്ത് അന്വേഷണം ആരംഭിച്ചത്. 2018ൽ കിലോയ്ക്ക് 138രൂപ നിരക്കിലാണ് തോട്ടണ്ടി ശേഖരിക്കാൻ തീരുമാനിച്ചിരുന്നത്. ഡയറക്ടർ ബോർഡ് യോഗം ചേരുന്ന ദിവസം മാനന്തവാടി സ്വദേശിയായ ഷിബു താൻ പാട്ടത്തിനെടുത്ത 10 ഹെക്ടർ സ്ഥലത്ത് കശുമാവ് കൃഷി ചെയ്യുകയാണെന്നും 400 മെട്രിക് ടൺ (175 കൗണ്ട്) പച്ച തോട്ടണ്ടി കിലോയ്ക്ക് 138രൂപ നിരക്കിൽ തരാമെന്നും അറിയിച്ചു.

എന്നാൽ എംഡി ഇടപെട്ട് ഇത് 125 കൗണ്ടായി കുറയ്ക്കുകയും കിലോയ്ക്ക് 138 എന്നത് 138രൂപയും ജിഎസ്ടിയും എന്നാക്കുകയും ചെയ്തു. തോട്ടണ്ടി വാങ്ങുന്നതു സംബന്ധിച്ച് മാധ്യമങ്ങളിൽ അറിയിപ്പു നൽകാതെയാണ് ഷിബുവിനെ തിരഞ്ഞെടുത്തത്. കർഷകനു ജിഎസ്ടി റജിസ്ട്രേഷൻ ആവശ്യമില്ലെന്നിരിക്കേ ജിഎസ്ടി നിരക്കിൽ നൽകാനും തയാറായി. 

തോട്ടണ്ടി നൽകാനുള്ള തോട്ടം ഉണ്ടെന്ന് റവന്യൂവിൽനിന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. ഇതനുസരിച്ച് 9.8169 ഹെക്ടർ പുരയിടത്തിൽ തോട്ടണ്ടി കൃഷി ഉണ്ടെന്നു ഷിബു സർട്ടിഫിക്കറ്റ് നൽകി. എന്നാൽ, പുരയിടത്തിൽനിന്ന് 400 മെട്രിക് ടൺ തോട്ടണ്ടി ലഭിക്കുമെന്ന് സാക്ഷ്യപ്പെടുത്തിയില്ല. ഇക്കാര്യം എംഡിയായ രാജേഷ് ഡയറക്ടർ ബോർഡിൽനിന്ന് മറച്ചുവച്ചു. കശുമാവ് കൃഷി ഉള്ളതായി ഷിബു പറഞ്ഞിരുന്ന സ്ഥലത്ത് ധനകാര്യപരിശോധനാ വിഭാഗം പരിശോധന നടത്തിയപ്പോൾ ആകെ 16 കശുമാവാണ് ഉണ്ടായിരുന്നത്.

5 വര്‍ഷമായി ഈ സ്ഥലത്ത് കശുമാവ് കൃഷി ഇല്ലെന്ന് കൃഷി–വില്ലേജ് ഓഫിസർമാർ സാക്ഷ്യപ്പെടുത്തി. ഷിബുവിന്റെ സ്ഥലത്ത് മുഴുവൻ കശുമാവ് കൃഷിയാണെന്നോ 400 മെട്രിക് ടൺ കശുവണ്ടി കിട്ടുമെന്നോ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും വില്ലേജ് ഓഫിസർ പരിശോധനാ വിഭാഗത്തെ അറിയിച്ചു. ഒരു ടൺ തോട്ടണ്ടിപോലും നൽകാൻ കഴിയാത്ത ആളാണ് ഷിബുവെന്ന് ഇതിലൂടെ വ്യക്തമായി.

2018 ജൂൺ 6 മുതൽ 2018 ജൂൺ 26വരെ 22 ലോഡുകളിലായി 399161 കിലോ തോട്ടണ്ടിയാണ് ഷിബു നൽകിയത്. ടാക്സ് ഇൻവോയിസിലും ഇ വേ ബില്ലിലും ഷിബുവിനു പകരം തെക്കുമറ്റത്തിൽ ട്രേഡിങ് കമ്പനി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഈ വിഷങ്ങളൊന്നും എംഡിയായ രാജേഷ് പരിശോധിക്കാത്തത് അവിശുദ്ധ കൂട്ടുകെട്ട് കാരണമാണെന്ന് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തി.

മാനന്തവാടിയിൽനിന്ന് ഇ വേ ബിൽ സൃഷ്ടിച്ചശേഷം 2 മണിക്കൂർ കൊണ്ട് കൊല്ലത്തെ കാപെക്സ് ഫാക്ടറിയിൽ തോട്ടണ്ടി ഇറക്കി എന്ന് ഇ വേ ബില്ലിൽ രേഖപ്പെടുത്തിയത് സംശയത്തിനിടയാക്കി. ചെക്പോസ്റ്റുകളിൽ ധനകാര്യ പരിശോധന വിഭാഗം പരിശോധന നടത്തി. തുടർന്ന്, തമിഴ്നാട്ടിലെ കമ്പനികൾ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും ഇറക്കുമതി ചെയ്ത തോട്ടണ്ടിയാണ് വയനാട്ടിലെ തോട്ടത്തിലേതെന്ന പേരിൽ കാപെക്സിനു നൽകിയതെന്നു വ്യക്തമായി. ഇതിനായി ഒന്നിലധികം ഇ വേ ബില്ലുകൾ ഷിബു സൃഷ്ടിച്ചു.

തോട്ടണ്ടി നൽകിയതിനു ഷിബുവിന്റെ കമ്പനിക്ക് 5,51,23,761 രൂപയാണ് എംഡി നൽകിയത്. ഷിബുവിനു കരാർ നൽകിയതു മുതൽ എംഡി രാജേഷ് സ്ഥാപനത്തെ തെറ്റിദ്ധരിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഷിബു കർഷകനല്ലെന്ന് എംഡിക്ക് അറിയാമായിരുന്നു. ബില്ലുകൾ പരിശോധിക്കാതെയും ഡയറക്ടർ ബോഡിനെ അറിയാക്കാതെയും എംഡി ഒത്തുകളി നടത്തി. കരാർ കാലാവധി തീർന്നശേഷവും ഒരു കരാറുമില്ലാതെ ഷിബുവിൽനിന്ന് തോട്ടണ്ടി വാങ്ങി. തോട്ടണ്ടി ഇടപാടിൽ നഷ്ടമുണ്ടായതായി പരിശോധനയിൽ തെളിഞ്ഞാൽ ക്രിമിനൽ നടപടി അടക്കം സ്വീകരിക്കുമെന്ന് വ്യക്തമാക്കിയാണ് രാജേഷിന്റെ സസ്പെൻഷൻ പിൻവലിച്ചത്. എന്നാൽ, ഒരു അച്ചടക്ക നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

സസ്പെൻഷൻ കാലത്ത് സർക്കാർ നിർദേശങ്ങൾക്കു വിരുദ്ധമായി 7,08,326രൂപ ഉപജീവനബത്ത രാജേഷ് അധികമായി വാങ്ങിയത് പലിശ സഹിതം ഈടാക്കണമെന്നാണ് ശുപാർശ. രാജേഷിനെതിരെയുള്ള അച്ചടക്ക നടപടി തീർപ്പാകുന്ന മുറയ്ക്ക് ഭരണവകുപ്പ് തുടർനടപടി സ്വീകരിക്കണം. അക്കൗണ്ടസ് ഓഫിസർ കെ.സജീവ് കുമാറിനെ കാപക്സിലെ സേവനത്തിൽനിന്ന് ഒഴിവാക്കണം. വിഷയത്തിൽ ഉൾപ്പെട്ട ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണം. ഭാവിയിൽ തോട്ടണ്ടി വാങ്ങുമ്പോൾ യഥാർഥ കർഷകരാണെന്ന് ഉറപ്പാക്കണമെന്നും ശുപാർശയുണ്ട്.

English Summary : Capex cahew scam: Recommendation for vigilance investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com