അഫ്ഗാനിസ്ഥാനിൽ വിദേശ കറൻസികൾ നിരോധിച്ച് താലിബാൻ; യുഎസ് ഡോളര്‍ വേണ്ട
Mail This Article
കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ വിദേശ കറൻസികൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി താലിബാൻ. സാമ്പത്തിക തകർച്ചയുടെ വക്കിൽനിൽക്കുന്ന രാജ്യത്തിന് ഇരട്ട പ്രഹരം നൽകുന്നതാണ് പുതിയ നീക്കം. എല്ലാ വ്യാപാരവിനിമയങ്ങൾക്കും അഫ്ഗാൻ പൗരന്മാർ അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക കറൻസി ഉപയോഗിക്കുന്നതാണ് സാമ്പത്തിക സ്ഥിതിക്കും ദേശതാൽപര്യങ്ങൾക്കും ഉചിതമെന്ന് താലിബാൻ അഭിപ്രായപ്പെട്ടു.
ഇത് അഫ്ഗാനിലെ പൗരന്മാർ, കടയുടമകൾ, വ്യാപാരികൾ തുടങ്ങിയവരെ അറിയിച്ചിട്ടുണ്ടെന്നും താലിബാൻ വക്താവ് ഓൺലൈനിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ അറിയിച്ചു. ഇത് ലംഘിക്കുന്നവർ കർശന നിയമനടപടികൾക്ക് വിധേയരാകേണ്ടി വരുമെന്നും വക്താവ് അറിയിച്ചു.
അഫ്ഗാനിസ്ഥാനിൽ യുഎസ് പിന്മാറിയതിനു പിന്നാലെ താലിബാൻ അധികാരം ഏറ്റെടുത്തതോടെ രാജ്യാന്തര സാമ്പത്തിക സഹായം ഇല്ലാതായിരുന്നു. ഇതോടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും താറുമാറായി. ഈ വർഷം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 30% ചുരുങ്ങുമെന്നും ദശലക്ഷകണക്കിന് ആളുകളെ ദാരിത്രത്തിലേക്കും തള്ളിവിടുമെന്നും രാജ്യാന്തര നാണയനിധി മുന്നറിയിപ്പ് നൽകിയിരുന്നു.അഫ്ഗാൻ മാർക്കറ്റുകളിൽ യുഎസ് ഡോളറാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്. പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ അതിർത്തികളിലും വാണിജ്യാവശ്യത്തിന് ഡോളറാണ് ഉപയോഗിച്ചിരുന്നത്.
English Summary :Taliban bans foreign currencies in Afghanistan