ADVERTISEMENT

കൊല്ലം∙ മറയൂർ കഴിഞ്ഞാൽ സംസ്ഥാനത്തെ ഏക സ്വാഭാവിക ചന്ദന തോട്ടമായ ആര്യങ്കാവ് കടമാൻപാറയിൽ സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യം ശക്തം. 23 ചതുരശ്ര കിലോമീറ്റർ പരിധിയിൽ തമിഴ്നാട് അതിർത്തിയിലെ പശ്ചിമഘട്ട മലനിരകളിലാണ് ഈ ചന്ദന തോട്ടം. ഇവിടെ സംസ്ഥാന അതിർത്തി വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ല. ഫയർലൈൻ തെളിച്ച ഭാഗവും പാറയിൽ രേഖപ്പെടുത്തിയ അടയാളവുമാണ് ഇരു സംസ്ഥാനങ്ങളുടെയും അതിർത്തി കണക്കാക്കുന്നത്. തമിഴ്നാടിന്റെ  ഭാഗത്തും ചന്ദന മരങ്ങൾ നിൽപ്പുണ്ട്. ‌

ബോർഡർ മീറ്റിങ് വേണം

കേരളത്തിന്റെ ഭാഗത്ത് 2700 ൽ അധികം ചന്ദനമരങ്ങൾ ഉണ്ടെന്നാണ് നിലവിലെ കണക്ക്. കാലാകാലങ്ങളായി കുറേയെണ്ണം മോഷണം പോയിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നും സ്വതന്ത്രമായി ഇവിടേക്ക് പ്രവേശിക്കുന്നതിനുള്ള സൗകര്യമാണ് മോഷ്ടാക്കൾക്ക് അനുകൂല ഘടകം. ഇത് പ്രതിരോധിക്കുന്നതിന് പൊലീസ് നടത്തുന്നതുപോലെ വനം വകുപ്പിന്റെ ബോർഡർ മീറ്റിങ്  നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.‌

kadamanpara-sandal-forest1
കടമാൻപാറ സ്വഭാവിക ചന്ദന തോട്ടം.

വേണ്ടത് 15 ജീവനക്കാർ, ഉള്ളത് 9

കോകോട്ടവാസൽ, ചേനഗിരി, കടമാൻ പാറ എന്നീ പ്രദേശങ്ങളിലാണ് ചന്ദനത്തോട്ടം. 9 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ ഉള്ള ഇവിടെ രണ്ടുപേർ വർക്കിങ് അറേഞ്ച്മെന്റിൽ പോയിരിക്കുകയാണ്. രണ്ടു പേർ വനിതകളാണ്. ചന്ദനത്തോട്ടത്തിന്റെ വിസ്തൃതി കണക്കിലെടുത്ത് ശരാശരി 15 പേർ ജോലിക്ക് വേണം എന്നാണ് ചട്ടം.

3.5 മൂന്ന് റൈഫിൾ ആണ് കാവൽക്കാർക്ക് നൽകിയിരിക്കുന്നത്. മറയൂർ മോഡലിൽ ശാസ്ത്രീയമായി സുരക്ഷാ സംവിധാനം ഏർപ്പെടുത്തേണ്ടത് അനിവാര്യമാണ്. മുൻപ് രാത്രികാലങ്ങളിലാണ് ഇവിടെനിന്നും ചന്ദനമരങ്ങൾ മോഷണം പോയിട്ടുള്ളത്. തമിഴ്നാട് വനംവകുപ്പിലെ ചില ജീവനക്കാരുടെ ഒത്താശയോടെയാണ് ചന്ദനക്കൊള്ള നടന്നിട്ടുള്ളതെന്ന്  ആരോപണം ഉയർന്നിരുന്നു.

സുരക്ഷാ സംവിധാനങ്ങൾ വേണം

kadamanpara-sandal-forest2
ചന്ദന തോട്ടത്തിലെ കാവൽ മാടം

രാത്രിയിൽ ശക്തമായ വെളിച്ച സംവിധാനവും മോഷ്ടാക്കളെ നേരിടുന്നതിനുള്ള ആയുധ സജ്ജീകരണങ്ങളും വാച്ചർമാർക്ക് ഉറപ്പാക്കണമെന്നത് ഏറെ പഴക്കമുള്ള ആവശ്യമാണ്. കാറ്റും മഴയും ഉള്ളപ്പോൾ സുരക്ഷിതമായി നിലനിൽക്കുന്ന തരത്തിൽ ക്യാംപ് ഷെഡ്ഡുകൾ  പുനരുദ്ധരിക്കണം. രാവും പകലും കനത്ത കാവൽ വേണമെന്നിരിക്കെ ഈ വിഷയത്തിൽ വനംവകുപ്പ് വേണ്ട ഇടപെടൽ നടത്തുന്നില്ലെന്നാണു പരാതി.

നേരത്തേ എആർ ക്യാംപിൽനിന്നു പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഈ കാവൽ പിൻവലിച്ചു. വനം വകുപ്പിന്റെ പൈതൃക സമ്പത്തും വിലമതിക്കാനാകാത്ത വാണിജ്യമൂല്യമുള്ള ചന്ദന തോട്ടവും സംരക്ഷിക്കുന്നതിന് ശക്തമായ ഇടപെടൽ ആവശ്യമാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഡിഎഫ്ഒ, സിസിഎഫ് തലങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ ബോർഡർ മീറ്റിങ് വിളിച്ചുചേർത്തു ചന്ദനക്കൊള്ള അടക്കം വനം സംബന്ധിച്ച് കുറ്റകൃത്യങ്ങളെപ്പറ്റി  വിവരങ്ങൾ കൈമാറുകയും ഇരു സംസ്ഥാനങ്ങളുടെയും സഹകരണത്തോടെ പ്രതികളെ പിടിക്കുകയും കൈമാറുകയും ചെയ്യുന്നതിനുള്ള നടപടികളും ഉണ്ടാകണം.

വനംമന്ത്രി ഇടപെടണം

കടമാന്‍പാറ സ്വാഭാവിക ചന്ദനത്തോട്ടം സംരക്ഷിക്കാന്‍ സംസ്ഥാന വനംമന്ത്രി നേരിട്ട് ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്. മുന്‍പുണ്ടായിരുന്ന മന്ത്രിമാരൊന്നും ചന്ദനത്തോട്ടത്തിന്റെ സംരക്ഷണത്തിനായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന പരാതിയും ശക്തമാണ്. ചന്ദനത്തോട്ടം ഉള്‍പ്പെടുന്ന മേഖലയില്‍നിന്നു രണ്ട് വനം മന്ത്രിമാര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയ്ക്ക് അധികാരത്തിലെത്തിയെങ്കിലും ക്രിയാത്മകമായ ഇടപെടല്‍ നടത്തിയിട്ടില്ലെന്നും പരാതിയുണ്ട്. തോട്ടം സന്ദര്‍ശിക്കാന്‍ പോലും ഇവര്‍ തയാറായില്ലെന്ന പരിഭവവും നാട്ടുകാര്‍ക്കും ജീവനക്കാര്‍ക്കുമുണ്ട്.

ജീവനക്കാര്‍ക്ക് അലവന്‍സ് നല്‍കണം

മറയൂര്‍ ചന്ദത്തോട്ടത്തില്‍ കാവല്‍ നോക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ 10% അലവന്‍സായി നല്‍കുന്നുണ്ട്. കടമാന്‍പാറയില്‍ അതില്ല. അതേസമയം, ചന്ദനമരം മോഷണം പോയാല്‍ മറയൂരിലെപ്പോലെ ജീവനക്കാര്‍ക്കുണ്ടാകുന്ന ഉത്തരവാദിത്തവും ബാധ്യതയും ഇവിടെയുണ്ടുതാനും.

English Summary: More security needed in Kadamanpara Sandal Forest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com