ADVERTISEMENT

കൊല്ലം∙ കോവിഡ് ഭീതിയകന്ന് സംസ്ഥാനത്തൊട്ടാകെ സ്കൂളുകൾ തുറന്നിട്ടും ഇനിയും സ്കൂളിലെത്താൻ സാധിക്കാതെ ഒരു പറ്റം വിദ്യാർഥികൾ. ജില്ലയുടെ കിഴക്കൻമലയോര മേഖലയായ ആര്യങ്കാവ് ഗ്രാമ പഞ്ചായത്തിലാണ് സ്കൂളിലെത്താൻ മാർഗമില്ലാതെ പഠനം മുടങ്ങിയ വിദ്യാർഥികളുള്ളത്.

പ്രിയ എസ്റ്റേറ്റിലെ ഒന്നു മുതൽ 10 ക്ലാസുവരെയുള്ള 13 വിദ്യാർഥികൾക്കാണ് പഠനം വഴിമുട്ടിയിരിക്കുന്നത്. പ്രിയ എസ്റ്റേറ്റ് താഴെത്തോട്ടത്തിൽനിന്നും ഇവർ പഠിക്കുന്ന നെടുമ്പാറ ഗവ. ടിസിഎൻഎംഎച്ച്എസ്എസ് വരെ 21 കി.മീ ദൂരമുണ്ട്. ഇത്രയും ദൂരത്തിൽ കാല്‍നടയായി വന്നുപോവുക എന്നത് പ്രായോഗികമല്ല. സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചായിരുന്നു കോവിഡിനു മുൻപുവരെ ഇവർ പഠനം നടത്തിയിരുന്നു.

മഴയിൽ റോഡ് തകർന്നു; വാഹനങ്ങൾ എത്താതെയായി

കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ അമ്പനാട് മുതൽ പ്രീയ എസ്റ്റേറ്റുവരെയുള്ള റോഡ് പൂര്‍ണ്ണമായും തകർന്നതോടെ സ്വകാര്യവാഹനങ്ങൾ ഇതുവഴി വരാതെയായി. പൊതുഗതാഗതം ഇല്ലാത്ത ഇവിടേക്കുള്ള ഏക ആശ്രയം സ്വകാര്യ വാഹനങ്ങളാണ്. റോഡ് നന്നായിരുന്നപ്പോൾ രാവിലെയും വൈകിട്ടും ഒരു വാഹനം കുട്ടികളെ സ്കൂളിലെത്തിക്കാനും തിരികെ കൊണ്ടുവരാനും രക്ഷിതാക്കൾ ഏർപ്പാടാക്കിയിരുന്നു. 

രക്ഷിതാക്കൾക്ക് കൂലിപ്പണി

ഒരു പതിറ്റാണ്ടു മുൻപുവരെ പൂട്ടിക്കിടന്ന സ്വകാര്യ തോട്ടം തുറന്നെങ്കിലും ഇന്നും പ്രവർത്തനം കാര്യക്ഷമമല്ല. തോട്ടം തുറക്കാൻ സമയത്ത് സർക്കാർ പ്രഖ്യാപിച്ച പല ആനുകൂല്യങ്ങളും തോട്ടം ഉടമയ്ക്ക് ലഭിക്കാതെ വന്നതോടെ തോട്ടം നടത്തിക്കൊണ്ട് പോകാൻ പറ്റാത്ത സ്ഥിതിയിലെത്തി. തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങളെല്ലാം നൽകിയെങ്കിലും തോട്ടത്തിന്റെ പ്രവർത്തനം ഇപ്പോഴും നിലച്ച മട്ടാണ്. തോട്ടത്തിനുളളിൽ പണി ഇല്ലാത്തതിനാൽ പുറത്ത് കൂലിപ്പണിക്ക് പോയാണ് ഉപജീവനം നടത്തുന്നത്. തോട്ടത്തിൽത്തന്നെ കൃഷി ചെയ്യുന്നവരുമുണ്ട്. അപൂർവ്വം ചിലർക്ക് സ്വന്തമായി വാഹനം ഉണ്ടെങ്കിലും റോഡ് തകർന്നതോടെ പുറത്തേക്ക് ഇറക്കാറില്ല. 

കാൽനട അസാധ്യം

കാട്ടുപോത്തും കാട്ടാനയും പുലിയുമെല്ലാം യഥേഷ്ടം വിഹരിക്കുന്ന പാത ആയതിനാൽ കാൽനടയായി കുട്ടികളെ പഠനത്തിന് അയയ്ക്കുന്ന കാര്യം ചിന്തിക്കാൻപോലും സാധിക്കില്ല. തോട്ടത്തിനുള്ളിൽ താമസിക്കുന്ന മുതിര്‍ന്നവർപോലും പകൽ നേരങ്ങളിൽ ഇതുവഴി സഞ്ചരിക്കാന്‍ ഭയക്കും. പലപ്പോഴും പുലിയും കാട്ടുപോത്തും ആനയുമെല്ലാം ഇവരുടെ പാതയ്ക്ക് കുറുകെ വന്നിട്ടുണ്ട്. 

പാത നന്നായാൽ പലതുണ്ട് ഗുണം

ആര്യങ്കാവ് ഗ്രാമ പഞ്ചായത്തിന്റെ ഒന്നും രണ്ടും വാർഡായ അച്ചൻകോവില്‍, അച്ചൻകോവിൽ ക്ഷേത്രം എന്നിവടങ്ങളിലെ ജനങ്ങൾക്ക് ഗുണമാകുന്ന ഒരു റോഡ് പ്രീയ എസ്റ്റേറ്റു വഴിയാണ് കടന്നുപോകുന്നത്. നിലവിൽ അച്ചൻകോവിലുകാര്‍ സ്വന്തം പഞ്ചായത്തായ ആര്യങ്കാവിൽ എത്തുന്നത് തമിഴ്നാട് ചെങ്കോട്ട ചുറ്റി 55 കി. മീറ്റർ സഞ്ചരിച്ചാണ്. ഇതൊഴിവാക്കാൻ അച്ചൻകോവിൽ – പ്രീയ എസ്റ്റേറ്റ് – കഴുതുരുട്ടി പാത സഞ്ചാര യോഗ്യമാക്കിയാൽ മതിയാകും. 22 കി. മീറ്റർ ദൂരമുള്ള ഈ റോഡ് വനം – സ്വകാര്യ തോട്ടം – പൊതുമരാമത്ത് വകുപ്പിന്റെ അധീനതിയിലാണ്. ഇതിൽ കഴുതുരുട്ടി മുതൽ അമ്പനാട് വരെ കെഎസ്ആർടിസി ബസ് സർവ്വീസുമുണ്ട്. ബാക്കിയുള്ള 12 കി. മീറ്റർ ദൂരം ഏതെങ്കിലും ഒരു പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചാൽ ഒരു ദേശത്തിന്റെ ദുരിതത്തിന് അറുതിയാകും.

തൊഴിലുറപ്പിൽ ഉൾപ്പെടുത്തണം 

തകർന്നു കിടക്കുന്ന പാത അടിയന്തിരമായി സഞ്ചാരയോഗ്യമാക്കിയാൽ സ്വകാര്യ വാഹനങ്ങളിൽ വിദ്യാർഥികളെ സ്കൂളിൽ അയയ്ക്കാനാവും.  തൊഴിലുറപ്പിൽ ഉൾപ്പെടുത്തി വർഷാവർഷം ഈ പാത നവീകരിച്ചിരുന്നതാണ്. എന്നാൽ തൊഴിലുറപ്പിലും ഈ പാതയെ ഉൾപ്പെടുത്തുന്നില്ല. ശാശ്വത പരിഹാരം കാണുന്നതുവരെ താൽക്കാലികമായെങ്കിലും ഈ റോഡൊന്നും നന്നാക്കിത്തരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary: No road to school in Kollam, aryankavu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com