ബ്യൂട്ടിപാർലർ വെടിവയ്പിന് രവി പൂജാരിക്ക് ക്വട്ടേഷൻ; യൂസഫ് സിയ ഒടുവിൽ പിടിയിൽ
Mail This Article
കൊച്ചി ∙ കടവന്ത്ര ബ്യൂട്ടിപാർലർ വെടിവയ്പു കേസിലെ പിടികിട്ടാപ്പുള്ളി കാസർകോട് ഉപ്പള സ്വദേശി യൂസഫ് സിയ (ജിയ) അറസ്റ്റിലായി. വ്യാജ പാസ്പോർട്ടിൽ വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടയിൽ മുംബൈ വിമാനത്താവളത്തിലാണ് അറസ്റ്റിലായത്. നടിയും സാമ്പത്തികതട്ടിപ്പു കേസുകളിൽ പ്രതിയുമായ ലീന മരിയ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പു നടത്താനും ഭീഷണിപ്പെടുത്തി പണം അപഹരിക്കാനും രാജ്യാന്തര കുറ്റവാളി രവി പൂജാരിക്കു ക്വട്ടേഷൻ നൽകിയതു യൂസഫ് സിയയാണ്.
വെടിവയ്പിൽ സിയയുടെ പങ്കാളിത്തത്തെകുറിച്ചു രവിപൂജാരിയുടെ കേസന്വേഷിക്കുന്ന തീവ്രവാദ വിരുദ്ധ സ്ക്വാഡിനു (എടിഎസ്) മൊഴി നൽകിയിരുന്നു. ദുബായ് കേന്ദ്രീകരിച്ചു കേരളത്തിലേക്കു സ്വർണക്കടത്തും ഹവാല ഇടപാടുകളും നടത്തുന്ന കാസർകോട് സംഘത്തിന്റെ തലവനാണു യൂസഫ് സിയെന്നു തീവ്രവാദ വിരുദ്ധ സ്ക്വാഡ് കണ്ടെത്തിയിരുന്നു. 4 കൊലക്കേസുകളിലും സിയയ്ക്കു പങ്കാളിത്തമുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.
കേസിലെ മറ്റൊരു പിടികിട്ടാപ്പുള്ളിയായ കൊല്ലം സ്വദേശി ഡോ.അജാസിനു ദുബായിയിൽ ഒളിത്താവളം ഒരുക്കിയിരിക്കുന്നതും സിയയാണ്. 2018 ഡിസംബർ 15നുണ്ടായ വെടിവയ്പിനു ശേഷം വിദേശത്തേക്കു കടന്ന സിയ വ്യാജപാസ്പോർട്ടിൽ എപ്പോഴാണു നാട്ടിൽ മടങ്ങിയെത്തിയതെന്നു വ്യക്തമല്ല.
കേസിലെ മുഖ്യപ്രതി രവി പൂജാരിയെ പശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗലിലാണ് ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. കാസർകോട് സ്വദേശിയായ ഗുണ്ടാ നേതാവ് മോനായിയാണു ലീനയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ മംഗലാപുരത്തെ ക്വട്ടേഷൻ സംഘത്തിനെ നിയോഗിച്ചതെന്നായിരുന്നു അതുവരെയുണ്ടായിരുന്ന വിവരം. എന്നാൽ രവി പൂജാരിയുടെ അറസ്റ്റോടെ യൂസഫ് സിയയുടെ പങ്കാളിത്തം പുറത്തുവന്നു.
English Summary: Beauty parlour shooting case: accused underworld hitman Siya under ATS custody