യുപിയിൽ ബിജെപിക്ക് 100 സീറ്റോളം കുറയും; യോഗി തുടരും, അഖിലേഷ് വെല്ലുവിളി: സർവേ
Mail This Article
ന്യൂഡൽഹി ∙ അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റെണ്ണം കുറയുമെങ്കിലും ബിജെപിതന്നെ അധികാരത്തിലെത്തുമെന്ന് എബിപി ന്യൂസ്–സിവോട്ടർ സർവേ ഫലം. നവംബർ ആദ്യ ആഴ്ചയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
403 അംഗങ്ങളുള്ള യുപി നിയമസഭയിൽ കഴിഞ്ഞ തവണ വമ്പൻ ഭൂരിപക്ഷം നേടിയാണ് ബിജെപി അധികാരം പിടിച്ചത്. 325 സീറ്റുകളാണ് ബിജെപി അന്ന് നേടിയത്. എന്നാൽ ഇത്തവണ നൂറ് സീറ്റോളം കുറയുമെന്നാണ് സർവേ പ്രവചിക്കുന്നത്.
213 മുതൽ 221 സീറ്റ് വരെ നേടി യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിൽ തുടരുമെന്നാണ് പ്രവചനം. അഖിലേഷിന്റെ സമാജ്‌വാദി പാർട്ടി 152–160 സീറ്റുകൾ വരെ നേടി മുന്നേറ്റം നടത്തിയേക്കാം. മായാവതിയുടെ ബിഎസ്പി 16–20 സീറ്റുകൾ നേടാമെന്നും സർവേ പറയുന്നു.
പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ മുന്നോട്ടുപോകുന്ന കോൺഗ്രസ് വലിയ മാറ്റമുണ്ടാക്കില്ലെന്നും 6–10 സീറ്റ് വരെ ലഭിച്ചേക്കാമെന്നും സർവേ പ്രവചിക്കുന്നു. അഖിലേഷിന്റെ എസ്പി, ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണു സർവേ ഫലം സൂചിപ്പിക്കുന്നത്.
English Summary: APB news, C Voter survey, UP polls