ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര അന്വേഷണ ഏജൻസികളായ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയുടെ മേധാവിമാരുടെ കാലാവധി അഞ്ചു വർഷത്തേക്കു നീട്ടി സർക്കാർ. നേരത്തേ രണ്ടു വർഷമായിരുന്നു കാലാവധി. ഇതുസംബന്ധിച്ച ഓർഡിനൻസുകളിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒപ്പിട്ടു. കേന്ദ്ര ഏജൻസികളെ സംബന്ധിച്ച സുപ്രധാന നീക്കമാണു സർക്കാർ നടത്തിയതെന്നാണു വിലയിരുത്തൽ.

രണ്ടുവർഷ കാലാവധി തീരുന്നമുറയ്ക്ക്, ഓരോ വർഷം വീതം മൂന്നു വർഷം വരെ സേവനസമയം നീട്ടിനൽകാമെന്ന് ഓർഡിനൻസിൽ പറയുന്നു. 5 വർഷത്തിനുശേഷം പിന്നീടു കാലാവധി നീട്ടാനാവില്ല. ഇഡി ഡയറക്ടർ എസ്.കെ.മിശ്രയുടെ സേവനസമയം നീട്ടുന്നതുമായി ബന്ധപ്പെട്ട കേസിൽ, അപൂർവവും അസാധാരണവുമായ സന്ദർഭങ്ങളിൽ മാത്രമെ ഇങ്ങനെ ചെയ്യാവൂ എന്നു ജസ്റ്റിസ് എൽ.എൻ.റാവു അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അടുത്തിടെ ഉത്തരവിട്ടിരുന്നു. ഈ മാസം 17നാണ് മിശ്രയുടെ രണ്ടുവർഷത്തെ സേവനം അവസാനിക്കുക.

ഓർഡിനൻസ് വന്നതോടെ ഇഡി ഡയറക്ടർ എസ്.കെ.മിശ്ര, സിബിഐ ഡയറക്ടർ സുബോധ് കുമാർ ജയ്സ്വാൾ എന്നിവർക്കു കൂടുതൽ കാലം പദവിയിൽ തുടരാനായേക്കും. നേരത്തേ, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു സർക്കാർ പ്രതിപക്ഷ പാർട്ടികളെയും അവരുടെ സർക്കാരുകളെയും ലക്ഷ്യമിടുകയാണെന്നു നേതാക്കൾ വിമർശനമുന്നയിച്ചിരുന്നു. ‘ഞെട്ടിപ്പിക്കുന്നതും വഞ്ചനാപരവും’ ആയ തീരുമാനമാണിതെന്നാണ് ഓർഡിനൻസിനെക്കുറിച്ച് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്. സിബിഐ, ഇഡി എന്നിവയുടെ സ്വാതന്ത്ര്യം വീണ്ടും തകിടംമറിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.

English Summary: CBI, Enforcement Directorate Chiefs' Tenures Extended Up To 5 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com