മോദിയുടെ പതനം കര്‍ഷകരുടെ സമരഭൂമിയില്‍നിന്ന് ആരംഭിച്ചിരിക്കുന്നു: കെ. സുധാകരന്‍
Mail This Article
തിരുവനന്തപുരം∙ ഇന്ത്യയിലെ കര്‍ഷകർക്കു മുന്നില്‍ നരേന്ദ്ര മോദിയെന്ന ഫാഷിസ്റ്റ് ഭരണാധികാരിക്ക് മുട്ടുമുടക്കേണ്ടി വന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ശുഭസൂചന നൽകുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. പാര്‍ലമെന്റിനകത്തും പുറത്തും കര്‍ഷകര്‍ക്കൊപ്പം നിന്ന് കോണ്‍ഗ്രസ് ഉജ്വല പോരാട്ടം നടത്തി. മോദിയുടെ പതനം കര്‍ഷകരുടെ സമരഭൂമിയില്‍നിന്ന് ആരംഭിച്ചിരിക്കുകയാണ്. ഇനി അതു രാജ്യമാകെ ആളിപ്പടരും. കര്‍ഷകരെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള മോദി സര്‍ക്കാരിന്റെ അജന്‍ഡയാണ് ജനാധിപത്യ ശക്തികള്‍ പൊളിച്ചടുക്കിയത്.
ബ്രിട്ടിഷുകാര്‍ക്കെതിരെ ഇന്ത്യന്‍ ജനത നടത്തിയ ഐതിഹാസിക പോരാട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ് കര്‍ഷക സമരം. ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് സമാധാനപൂര്‍വം നടത്തിയ സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ഭരണകൂടം പലതവണ ശ്രമിച്ചു. അപ്പോഴൊക്കെ ആത്മസംയമനം പാലിച്ച കര്‍ഷക സമരം വേദനയും കണ്ണീരും നിറഞ്ഞതാണ്. 750ലധികം കര്‍ഷകരാണ് 15 മാസം നീണ്ട പ്രക്ഷോഭത്തിനിടയില്‍ കൊല്ലപ്പെട്ടത്.
മരം കോച്ചുന്ന തണുപ്പത്തും ജ്വലിക്കുന്ന വെയിലിലും അവര്‍ ഉരുകിയില്ല. കര്‍ഷക ലക്ഷങ്ങളെ അഭിവാദ്യം ചെയ്യുന്നു. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപായി കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണെന്നും സുധാകരന്‍ പറഞ്ഞു. കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ച സാഹചര്യത്തില്‍ സംസ്ഥാനമൊട്ടാകെ ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുമെന്നും കെ.സുധാകരന്‍ അറിയിച്ചു.
English Summary: Farmers sacrifice has paid off: K Sudhakaran on Farm Laws Rollback