കൊടകര കേസ്: ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി
Mail This Article
കൊച്ചി ∙ ബിജെപിയെ കുഴപ്പത്തിലാക്കിയ കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി. കേസിൽ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് ഇഡി കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. ഇഡി റിപ്പോർട്ട് കോടതി ഫയലിൽ രേഖപ്പെടുത്തി. ലോക് താന്ത്രിക് നേതാവ് സലീം മടവൂർ ആണ് കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം നിയമസഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് ബിജെപി കൊണ്ടു വന്നതാണെന്നും ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്കു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും കാണിച്ചായിരുന്നു ഹർജിക്കാരൻ ഹൈക്കോടതിയിലെത്തിയത്. കേസിൽ മൂന്നു പ്രാവശ്യം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാടു തേടി.
കേസ് അന്വേഷണം സംബന്ധിച്ച് ഇഡിക്കു മറുപടി നൽകാൻ അഞ്ചു പ്രാവശ്യം സമയം നീട്ടി നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് കേസ് അന്വേഷണത്തിൽ നടപടി സ്വീകരിച്ച വിവരം ഇഡി കോടതിയെ അറിയിച്ചത്. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടറുടെ മേൽനോട്ടത്തിലാണ് അന്വേഷണം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
English Summary: High Court resolved petition seeking ED inquiry in Kodakara Case