വിഭാഗീയത തടുക്കാൻ നേതാക്കളുടെ സംഘം; 14 സമ്മേളനങ്ങളിലും പിണറായി എത്തും
Mail This Article
തിരുവനന്തപുരം∙ സിപിഎമ്മിന്റെ എല്ലാ ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കഴിഞ്ഞ തവണ പകുതി വീതം ജില്ലകളിൽ പിണറായിയും സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനുമാണു സമ്മേളനങ്ങൾ നിയന്ത്രിച്ചത്. പാർട്ടി ചുമതല നൽകിയ എല്ലാ ജില്ലാ സമ്മേളനങ്ങളിലും പിണറായി വിജൻ മുഴുവൻ സമയവും പങ്കെടുത്തിരുന്നു.
മുഖ്യമന്ത്രിക്കു പുറമേ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലക്യഷ്ണൻ, എസ്.രാമചന്ദ്രൻ പിള്ള, എം.എ.ബേബി എന്നിവരുടെ നേതൃത്വത്തിൽ രണ്ടു ടീമായി നേതൃത്വത്തെ തിരിച്ചു സമ്മേളനങ്ങളുടെ നടത്തിപ്പു ചുമതല നൽകും. കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും ഈ ടീമിൽ ഉണ്ടാകും. ഒരു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന് മൂന്നു മുതൽ നാല് ജില്ലാ സമ്മേളനങ്ങളിൽ പങ്കെടുക്കേണ്ടി വരും. വിഭാഗീയതയും മത്സരങ്ങളും നിയന്ത്രിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണു നേതാക്കളുടെ വലിയൊരു സംഘത്തിനെ സമ്മേളന നടപടികൾ നിയന്ത്രിക്കാൻ സിപിഎം വിന്യസിക്കുന്നത്.
ഓരോ ഏരിയ സമ്മേളനത്തിലും മൂന്നും നാലും സംസ്ഥാന സമിതി അംഗങ്ങളാണു പങ്കെടുക്കുന്നത്. ഇതിനു പുറമേ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും ചുമതല നൽകിയിട്ടുണ്ട്. എല്ലാ ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉറപ്പിക്കുന്നതോടെ സർക്കാരിനെതിരെ ഉയർന്നേക്കാവുന്ന വിമർശനങ്ങളുടെ തീവ്രത കുറയ്ക്കാമെന്നും സിപിഎം കരുതുന്നു. പാർട്ടി കോൺഗ്രസ് നടക്കേണ്ട കണ്ണൂരിലാണ് ആദ്യ ജില്ലാ സമ്മേളനം. ഡിസംബർ 10 ന് തുടങ്ങുന്ന കണ്ണൂർ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കു പുറമേ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും.
English Summary: CM Pinarayi Vijayan will attend CPM district conferences