മദ്യശാലകൾ കൂട്ടണമെന്നു പറഞ്ഞിട്ടില്ല: വിശദീകരണവുമായി ഹൈക്കോടതി
Mail This Article
കൊച്ചി∙ സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം കൂട്ടണമെന്നു പറഞ്ഞിട്ടില്ലെന്നു ഹൈക്കോടതി. മദ്യവിൽപനശാലകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നു മാത്രമാണ് ഉത്തരവിട്ടിട്ടുള്ളത്. സമൂഹത്തിന്‍റെ പൊതു അന്തസ് മാത്രമാണ് കോടതിയുടെ പ്രശ്നമെന്നും കോടതി വിശദീകരിച്ചു. ഹൈക്കോടതി ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം വർധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഒരാളോടു മദ്യപിക്കരുതെന്നു പറയാന്‍ കോടതിക്കു സാധിക്കില്ല. അങ്ങനെ ചെയ്താല്‍ അവര്‍ മറ്റു ലഹരികളിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. മദ്യശാലകള്‍ക്കു മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലും നടന്നു പോകാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതു മനസ്സിലാക്കിയാണ് കോടതിയുടെ ഇടപെടൽ. ഭാവി തലമുറയെ പരിഗണിച്ചാണ് ഈ വിഷയത്തില്‍ ഇടപെടുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
മദ്യം വാങ്ങുന്നവർക്ക് അതു മികച്ച സൗകര്യങ്ങളോടെ വാങ്ങാൻ സർക്കാർ സംവിധാനം ഒരുക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിൽ വ്യക്തത ആവശ്യമുണ്ടെന്ന് ഹർജിയിൽ വി.എം.സുധീരൻ ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് ഹൈക്കോടതി നിലപാടു വിശദീകരിച്ചത്. 175 പുതിയ മദ്യവിൽപനകേന്ദ്രങ്ങൾ തുടങ്ങാനാണ് സർക്കാർ നീക്കം. ഇതിനു പകരം മദ്യ ഉപഭോകം കുറച്ചു കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കേണ്ടത് എന്നും സുധീരൻ ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാനത്തു പുതിയ മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചിട്ടില്ലെന്നു എക്സൈസ് കമ്മിഷണർ കോടിയെ അറിയിച്ചു. എണ്ണം കൂട്ടാനുള്ള ശുപാർശ തിരക്കു കുറയ്ക്കാനാണെന്നും അദ്ദേഹം വിശദീകരിച്ചു. ഹർജി പിന്നീടു പരിഗണിക്കുന്നതിനു മാറ്റിവച്ചിരിക്കുകയാണ്.
English Summary: Never Told to Increase the Number of Liquor Shops, Says High Court