‘ഷാഹിദയുടെ പ്രവർത്തനങ്ങൾ വിദേശ സർവകലാശാല എങ്ങനെ അറിഞ്ഞു?’
Mail This Article
തിരുവനന്തപുരം∙ വനിത കമ്മിഷൻ അംഗം ഷാഹിദ കമാലിനു വിദേശ സർവകലാശാല നൽകിയ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും നേരിട്ടു കോടതിയിൽ ഹാജരാക്കാൻ ലോകായുക്തയുടെ നിർദേശം.
കസഖ്സ്ഥാനിലെ ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് കോപ്ലിമെന്ററി മെഡിസിനിൽനിന്നാണ് തനിക്കു ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദാ കമാൽ ലോകായുക്തയ്ക്കു നൽകിയ മറുപടിയിൽ പറഞ്ഞിരുന്നത്. സാമൂഹിക രംഗത്തു നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കു നൽകിയ ഓണററി ഡോക്ടറേറ്റാണെന്നും വിശദീകരിച്ചിരുന്നു.
കേരളത്തിൽ നടത്തുന്ന സ്‌ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ വിദേശസർവകലാശാല എങ്ങനെ അറിയുമെന്ന് ഷാഹിദയുടെ അഭിഭാഷകനോടു കോടതി ആരാഞ്ഞു. വിദേശ സർവകലാശാലയിലെ ഒരു മലയാളിയാണ് ഷാഹിദയെ ശുപാർശ ചെയ്‌തതെന്ന് അഭിഭാഷകൻ മറുപടി നൽകി. ഹർജി പരിഗണിക്കാനുള്ള അവകാശം ലോകായുക്തയ്ക്ക് ഇല്ലെന്നും വാദിച്ചു.
എന്നാൽ ലോകായുക്‌ത നിയമത്തിൽ ഇതിനുള്ള ഉത്തരം ഉണ്ടെന്നു കോടതി വ്യക്തമാക്കി. കേസ് അടുത്ത മാസം 9ന് പരിഗണിക്കുമ്പോൾ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനും നിർദേശിച്ചു. വിദ്യാഭ്യാസ യോഗ്യത വ്യാജമായതു കൊണ്ടാണു യഥാർഥ രേഖകൾ കോടതിയിൽ ഹജരാക്കാതെ പകർപ്പുകൾ ഹാജരാക്കുന്നതെന്നു പരാതിക്കാരി അഖില ഖാൻ കോടതിയിൽ വാദിച്ചു. ഷാഹിദ കമാലിന്റെ ഡോക്ടറേറ്റും വിദ്യാഭ്യാസ യോഗ്യതകളും വ്യാജമാണെന്നാണു പരാതിക്കാരിയുടെ ആരോപണം.
English Summary: Lokayuktha against Shahida Kamal