കവി ചുണ്ടയിൽ പ്രഭാകരൻ അന്തരിച്ചു
Mail This Article
കോഴിക്കോട്∙ കവിയും എഴുത്തുകാരനുമായ ചുണ്ടയിൽ പ്രഭാകരൻ (73) അന്തരിച്ചു. സാംസ്കാരിക രംഗത്തു നിറ സാന്നിധ്യമായിരുന്ന പ്രഭാകരൻ, വടകര മജിസ്ട്രേറ്റ് കോടതി റിട്ട. ലെയ്സൺ ഓഫിസർ ആയിരുന്നു. പാരലൽ കോളജ് അധ്യാപകനായും സേവനമനുഷ്ഠിച്ചു.
ഭാഷാപോഷിണി, മാതൃഭൂമി, കലാകൗമുദി തുടങ്ങി വാരികകളിൽ 100ലേറെ കവിതകൾ എഴുതി. പല കവിതകളും അക്കാലത്ത് ചർച്ച ചെയ്യപ്പെട്ടു. ഡോ.പുനത്തിൽ കുഞ്ഞബ്ദുല്ലയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച പ്രഭാകരൻ, സ്മാരകശിലകൾ സീരിയലാക്കിയപ്പോൾ അണിയറയിൽ പ്രവർത്തിച്ചു.
എം.ടി, എൻ.എൻ.കക്കാട്, കടമ്മനിട്ട രാമകൃഷ്ണൻ, ആറ്റൂർ രവിവർമ്മ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരുമായി സൗഹൃദമുണ്ട്. കുറച്ചു കാലമായി രചനാ രംഗത്ത് സജീവമായിരുന്നില്ല. കാവ്യ സമാഹാരത്തിന്റെ പണിപ്പുരയിലായിരുന്നു.
ഭാര്യ: പത്മാവതി (റിട്ട. അധ്യാപിക, ബിഇഎം എച്ച്എസ് വടകര). അഞ്ജന, രോഹിത്ത് എന്നിവരാണ് മക്കൾ. മരുമക്കൾ: ശരത്ത്, ആതിര. സഹോദരങ്ങൾ: സുധാകരൻ, പത്മിനി, പരേതരായ ബാലകൃഷ്ണൻ പണിക്കർ, ഹരിദാസ് ബാബു.
English Summary: Chundayil Prabhakaran passed away