ADVERTISEMENT

തിരുവനന്തപുരം ∙ അതിവേഗ റെയിൽവേ ലൈൻ കേരളത്തിൽ ഉണ്ടാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പഠനങ്ങളെല്ലാം പൂർത്തിയായശേഷമേ പദ്ധതി നടപ്പിലാക്കൂ. കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ സിപിഐയുടെ രാജ്ഭവൻ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'എൽഡിഎഫിന്റെ കഴിഞ്ഞ പ്രകടനപത്രികയിൽ അതിവേഗ റെയിലിനെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുള്ളതാണ്. സിൽവർലൈൻ എന്നാണ് പദ്ധതിയുടെ പേര്. വിശദമായ പഠനവും വിലയിരുത്തലും നടക്കുകയാണ്. എൽഡിഎഫ് സർക്കാർ ജനങ്ങളോട് പറയുകയും അവർ അംഗീകരിക്കുകയും ചെയ്ത പദ്ധതിയാണിത്.

അതിന്റെ പ്രാംരംഭ പ്രവർത്തനം ആരംഭിച്ചപ്പോൾതന്നെ ബിജെപിയും യുഡിഎഫും പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. പുതിയ പദ്ധതി വരുമ്പോൾ ജനങ്ങൾക്കു സംശയം ഉണ്ടാകും. ഇടത് ആശയത്തിനു പിന്തുണ നൽകുന്ന സംഘടനകളും ആശങ്ക പങ്കുവച്ചിട്ടുണ്ട്. പ്രകൃതി സംഘടനകളും പദ്ധതിയുടെ കുഴപ്പത്തെക്കുറിച്ചു സംസാരിക്കുന്നു.

എല്ലാ പഠനവും പൂർത്തിയായ ശേഷമേ പദ്ധതി നടപ്പിലാക്കൂ. പരിസ്ഥിതി പഠനവും മറ്റ് പഠനങ്ങളും അംഗീകൃത ഏജൻസികൾ നടത്തും. പുതിയ പദ്ധതി വരുമ്പോൾ തർക്കം സ്വാഭാവികമാണ്. ആശങ്കകൾ പരിഗണിച്ചുകൊണ്ട് പുരോഗതിക്കായി മുന്നോട്ടു പോകും. സർക്കാരുമായി സംസാരിച്ച് ഉദ്ദേശ്യം മനസ്സിലാക്കാതെ എല്ലാത്തിനെയും എതിർക്കുക എന്ന സമീപനമല്ല വികസനത്തിന് ആവശ്യം.

കേന്ദ്ര സർക്കാർ ജനവിരുദ്ധ നിലപാടുകൾ തിരുത്തണം. കോർപറേറ്റുകൾക്കു സമ്പത്ത് വിൽക്കുന്ന തീരുമാനത്തിൽനിന്ന് കേന്ദ്രം പിന്നോട്ടു പോകണമെന്നും കാനം ആവശ്യപ്പെട്ടു. സിൽവർലൈൻ വിഷയത്തിൽ കാനം നിലപാട് വ്യക്തമാക്കുന്നത് ആദ്യമായാണ്.

English Summary: Kerala will go ahead with Silverline Project only after conducting proper studies, says Kanam Rajendran 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com