സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും തടസ്സം നിൽക്കുന്നു; വിമർശിച്ച് കേന്ദ്രമന്ത്രി

Mail This Article
ന്യൂഡൽഹി ∙ ചിലർ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും അഭിവൃദ്ധിക്കും തടസ്സം നിൽക്കുകയാണെന്ന വിമർശനവുമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി. താലിബാൻ മനോഭാവം പുലർത്തുന്ന പ്രഫഷണൽ പ്രക്ഷോഭകരാണ് ഇവരെന്നും മന്ത്രി കുറ്റപ്പെടുത്തി.
‘ലോകത്തെ എല്ലാ മതത്തിൽപെട്ട ജനങ്ങളും വസിക്കുന്ന സ്‌ഥലമാണ് ഇന്ത്യ. വളരെ വലിയ വിഭാഗം നിരീശ്വരവാദികൾ അന്തസ്സോടെയും സാമൂഹിക– ഭരണഘടനാപരമായ അവകാശങ്ങൾ നേടിയും കഴിയുന്ന രാജ്യമാണ്. എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമത്തിനും വികാസത്തിനും വേണ്ടിയാണ് ഏഴു വർഷമായി മോദി സർക്കാർ പ്രവർത്തിച്ചത്.
2014ൽ ബിജെപി അധികാരത്തിൽ എത്തും മുൻപ് മുസ്‌ലിം പെൺകുട്ടികളിൽ സ്‌കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നവരുടെ എണ്ണം 70 ശതമാനം ആയിരുന്നു. ഇപ്പോൾ അതു 30 ശതമാനം ആയി ചുരുക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഈ സംഖ്യ പൂജ്യം ശതമാനമാക്കുക എന്നതാണ് ലക്ഷ്യം’- മന്ത്രി പറഞ്ഞു. സ്ത്രീകളുടെ വിവാഹപ്രായം 18ൽനിന്നു 21 ആയി ഉയർത്തുന്ന സർക്കാർ നിർദേശത്തെ എതിർത്തവരെ നഖ്‌വി വിമർശിച്ചു.
English Summary: Union Minister Naqvi hits out at 'Talibani mentality' opposing women empowerment