ADVERTISEMENT

മുംബൈ ∙ തന്റെ മണ്ഡലത്തിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെയാണെന്ന മഹാരാഷ്ട്ര ജലവിതരണ മന്ത്രി ഗുലാബ്രാവു പാട്ടീലിന്റെ പരാമർശത്തിനെതിരെ നടിയും ബിജെപി എംപിയുമായ ഹേമമാലിനി. ഇത്തരം പ്രസ്താവനകളുടെ ട്രെൻഡിന് തുടക്കം കുറിച്ചത് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ആണെന്ന് ഹേമമാലിനി പ്രതികരിച്ചു.

പിന്നീട് പലരും ഈ പ്രവണത പിന്തുടർന്നിട്ടുണ്ട്. ഇത്തരം അഭിപ്രായങ്ങൾ അത്ര നല്ലതല്ലെന്നും ജനപ്രതിനിധികളിൽനിന്ന് ഇങ്ങനെയുള്ള പരാമർശങ്ങൾ ഉയരാൻ പാടില്ലെന്നും ഹേമമാലിനി പറഞ്ഞു. എന്നാൽ പരാമർശത്തെ താൻ കാര്യമാക്കുന്നില്ലെന്നും മന്ത്രി മാപ്പ് പറയേണ്ട കാര്യമില്ലെന്നും ഹേമമാലിനി ദേശീയ മാധ്യമത്തോട് പറഞ്ഞു.

ബിഹാറിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ സുന്ദരമാക്കുമെന്ന ലാലുവിന്റെ പ്രസ്താവന വിവാദങ്ങൾക്കു വഴിവച്ചിരുന്നു. പ്രസ്താവനയിൽ ലാലു അന്ന് വിശദീകരണവുമായി രംഗത്തെത്തുകയും താരത്തോടുള്ള തന്റെ ആരാധന പരസ്യമാക്കുകയും ചെയ്തിരുന്നു. താരത്തോടുള്ള ആരാധനയാൽ തന്റെ ഒരു മകൾക്ക് ഹേമ എന്നാണ് പേര് നൽകിയിരിക്കുന്നതെന്നും ലാലു പറഞ്ഞു.

വർഷങ്ങളോളം ജൽഗാവിൽ നിന്നുള്ള എംഎൽഎ ആയിരുന്ന മുൻ ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്‌സെയെ ലക്ഷ്യമിട്ടായിരുന്നു ഗുലാബ്രാവു പാട്ടീലിന്റെ പ്രസ്താവന. 30 വർഷമായി എംഎൽഎയായവർ എന്റെ മണ്ഡലത്തിൽ വന്നു റോഡുകൾ കാണണം. അതു ഹേമമാലിനിയുടെ കവിളുകൾ പോലെയല്ലെങ്കിൽ ഞാൻ രാജിവയ്ക്കും– ജൽഗാവ് ജില്ലയിലെ ബോധ്‌വാഡ് നഗർ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെ ശിവസേന മന്ത്രി പറഞ്ഞു. 

മധ്യപ്രദേശിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ സുന്ദരമാക്കുമെന്ന വിവാദ പ്രസ്താവനയിൽ സംസ്ഥാന വനിതാ കമ്മിഷൻ മന്ത്രിയോട് വിശദീകരണം തേടുകയും മാപ്പ് പറയണമെന്നു ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതോടെ മന്ത്രി മാപ്പ് പറയുകയും ചെയ്തു.

നടി കത്രീന കൈഫിന്റെ കവിളുകൾ പോലെ വേണം റോഡുകളുടെ നിർമാണമെന്നു പറഞ്ഞ രാജസ്ഥാനിലെ നേതാവ് രാജേന്ദ്ര ഗുദ്ദയും കഴിഞ്ഞ ദിവസം വിവാദത്തിൽപ്പെട്ടിരുന്നു. മധ്യപ്രദേശിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ സുന്ദരമാക്കുമെന്നു 2019ൽ മന്ത്രി പി.സി.ശർമ പറഞ്ഞതും വിവാദമായി.

English Summary: Hema Malini says distasteful trend began with Lalu, still continues 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com