പോത്തൻകോട് സുധീഷ് വധക്കേസ്: മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ
Mail This Article
തിരുവനന്തപുരം∙ പോത്തൻകോട് സുധീഷ് വധക്കേസിലെ രണ്ടാം പ്രതി ഒട്ടകം രാജേഷ് അറസ്റ്റിൽ. ഇന്നു പുലർച്ചെയാണ് രാജേഷ് അറസ്റ്റിലായത്. രാജേഷിനു വേണ്ടിയുള്ള തിരച്ചിലിനിടയിൽ കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞ് ഒരു പൊലീസുകാരൻ മരിച്ചിരുന്നു. രാജേഷിനെ തേടിപ്പോയ പൊലീസ് സംഘം സഞ്ചരിച്ച വള്ളം അഞ്ചുതെങ്ങ് കായലിൽ മുങ്ങിയാണ് തിരുവനന്തപുരം എസ്എപി ക്യാംപിലെ സിവിൽ പൊലീസ് ഒാഫിസർ ആലപ്പുഴ പുന്നപ്ര സ്വദേശി എസ്.ബാലു മരിച്ചത്.
കഴിഞ്ഞദിവസം ഒന്നാം പ്രതി ഊരുപൊയ്ക മങ്കാട്ടുമൂല സ്നേഹപുരം എസ്എസ് ഭവനിൽ സുധീഷ് ഉണ്ണി , മൂന്നാം പ്രതി ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട്ടിൽ മുട്ടായി ശ്യാംകുമാർ എന്നിവരുടെ അറസ്റ്റുകൾ രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ ഇതുവരെ 11 പേർ അറസ്റ്റിലായി.
ഈ മാസം 12നാണ് പോത്തൻകോട് കല്ലൂരിൽ ബന്ധുവീടിനുള്ളിലിട്ട് ചെമ്പകമംഗലം പുന്നൈക്കുന്നം ഊരുകോണം ലക്ഷംവീട് കോളനിയിലെ സുധീഷിനെ വെട്ടികൊലപ്പെടുത്തിയത്. വീടിന്റെ ജനലുകളും വാതിലും തകർത്ത് ഭീകരാന്തരീഷം സൃഷ്ടിച്ചശേഷമായിരുന്നു ആക്രമണം. ഓട്ടോറിക്ഷയിലും രണ്ടു ബൈക്കുകളിലുമായെത്തിയ ഗുണ്ടാസംഘമാണ് ആക്രമണം നടത്തിയത്. വെട്ടിക്കൊന്നിട്ടും പകതീരാത്ത ഇവർ സുധീഷിന്റെ കാൽപാദം വെട്ടിയെടുത്ത് റോഡിലെറിയുകയും ചെയ്തു.
English Summary : Pothencode Sudheesh murder case: Ottakam Rajesh arrested