കിഴക്കമ്പലം അതിഥിത്തൊഴിലാളി ക്യാംപുകളിൽ ലേബർ കമ്മിഷണറുടെ പരിശോധന; റിപ്പോർട്ട് നൽകും
Mail This Article
കൊച്ചി∙ കിഴക്കമ്പലത്ത് കിറ്റെക്സ് കമ്പനിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാംപുകളിലെ പരിശോധന പൂർത്തിയായതായി ലേബർ കമ്മിഷണർ എസ്. ചിത്ര. പൊതുവായ കാര്യങ്ങളിലാണ് പരിശോധന നടന്നത്. കിറ്റെക്സിലെ തൊഴിൽ സാഹചര്യം ഉൾപ്പടെ പരിശോധിച്ചു രേഖകളും പരിശോധിച്ചിട്ടുണ്ട്. തൊഴിലാളികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ലഭ്യമായ വിവരങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിനു റിപ്പോർട്ടു നൽകുമെന്ന് അവർ പ്രതികരിച്ചു.
കിറ്റെക്സിലെ തൊഴിലാളികൾ താമസിക്കുന്ന 12 ലൈൻ ക്വാർട്ടേഴ്സുകളിലും വനിതാ ക്യാംപിലുമാണ് ഇന്നു പരിശോധന നടന്നത്. ഇവിടങ്ങളിൽ തൊഴിലാളികൾക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ പരിശോധിച്ചു. കമ്പനി തൊഴിൽ നിയമങ്ങൾ പൂർണമായും പാലിക്കുന്നുണ്ടോ എന്ന കാര്യങ്ങളിലും വ്യക്തത വരുത്തിയിട്ടുണ്ട്. ക്രിസ്മസ് രാത്രിയിലുണ്ടായ സംഘർഷത്തിലേക്കു തൊഴിലാളികളെ നയിച്ചത് എന്താണ് എന്നറിയുക കൂടി ലക്ഷ്യമിട്ടായിരുന്നു തൊഴിൽ വകുപ്പിന്റെ പരിശോധന.
കിഴക്കമ്പലം ആക്രമണ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘവും കിറ്റെക്സ് ആസ്ഥാനത്തെത്തി പരിശോധന നടത്തി. പൊലീസ് വാഹനം കത്തിച്ച സ്ഥലത്തും, തല്ലിത്തകര്‍ത്ത സ്ഥലത്തും തെളിവ് ശേഖരണം നടത്തിയിട്ടുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു. കസ്റ്റഡി അപേക്ഷ നല്‍കുക കോടതിയുടെ സൗകര്യവും കോവിഡ് പരിശോധനാ ഫലവും പരിഗണിച്ചായിരിക്കും. സംഘര്‍ഷത്തിലുള്‍പ്പെട്ട പ്രധാനികളെ മാത്രം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനാണ് തീരുമാനം. കേസില്‍ ഫൊറന്‍സിക് പരിശോധന ഫലം ഉടനെ ലഭിക്കുമെന്നും പൊലീസ് പറഞ്ഞു.
English Summary: Labour Commissioner inspects Kitex labour Camp