അനീഷിന് കുത്തേറ്റത് രണ്ടാം നിലയില്‍ വച്ച്; കുത്തിയെന്ന് പൊലീസിനെ അറിയിച്ചത് ലാലു
Mail This Article
തിരുവനന്തപുരം∙ രാത്രി വീട്ടിലെത്തിയ യുവാവിനെ ഗൃഹനാഥൻ കുത്തിയ സംഭവത്തിനു പിന്നിൽ വ്യക്തിപരമായ പ്രശ്നങ്ങളാണെന്ന് പൊലീസ്. കള്ളനാണെന്നു കരുതിയാണ് കുത്തിയതെന്ന ഗൃഹനാഥൻ ലാലുവിന്റെ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. രണ്ടാം നിലയിൽവച്ചാണ് പേട്ട സ്വദേശി അനീഷ് ജോർജിന് (19) കുത്തേറ്റത്. അനീഷും ലാലുവിന്റെ മകളും തമ്മിൽ പള്ളിയിൽവച്ച് പരിചയം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
അനീഷ് ജോർജ് രാത്രി വീട്ടിലെത്തിയതെന്തിന്, നേരത്തെ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പേട്ട പൊലീസ് പറഞ്ഞു. ആനയറ ഭാഗത്താണ് അനീഷിന്റെ വീട്. പേട്ട ചായക്കുടി ലൈനിലാണ് ലാലുവിന്റെ വീട്. രണ്ടു വീടുകളും തമ്മിൽ ഒരു കിലോമീറ്ററിൽ താഴെ ദൂരം മാത്രമേ ഉള്ളൂ. അനീഷ് ജോർജ് രണ്ടാം വർഷ ബികോം വിദ്യാർഥിയാണ്.
പുലർച്ചെ 3 മണിയോടെ ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്നാണ് ലാലു പൊലീസിനോട് പറഞ്ഞത്. നിരീക്ഷിച്ചപ്പോൾ ഒരാൾ വീട്ടു വളപ്പിൽ ഉണ്ടെന്നു മനസിലായി. കള്ളനാണെന്നു കരുതിയാണ് സ്വരക്ഷയ്ക്കായി കത്തിയെടുത്തത്. അടുത്തേക്കെത്തിയപ്പോൾ പ്രതിരോധിക്കാനായി കുത്തിയതാണെന്നും ലാലു പൊലീസിനോടു പറഞ്ഞു. ലാലു തന്നെയാണ് രാവിലെ പേട്ട പൊലീസ് സ്റ്റേഷനിലെത്തി കുത്തിയ കാര്യം അറിയിച്ചത്. കള്ളനാണെന്ന് കരുതി ഒരാളെ കുത്തിയെന്നും അയാൾ വീട്ടിൽ കിടക്കുന്നതായും പൊലീസിനെ അറിയിച്ചതിനെ തുടർന്ന് പേട്ട പൊലീസ് വീട്ടിലെത്തി. അനീഷിനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു.
English Summary: Thiruvananthapuram Pettah Anish George murder followup