‘പൊലീസുകാരെ മരവടികൊണ്ട് അടിച്ചു, കല്ലുകൊണ്ട് എറിഞ്ഞു’; മുഖ്യപ്രതികളെ കസ്റ്റഡിയിൽ വിട്ടു
Mail This Article
കൊച്ചി∙ കിഴക്കമ്പലത്ത് ക്രിസ്മസ് രാത്രിയിലുണ്ടായ അക്രമത്തിൽ അറസ്റ്റിലായ നാലു പ്രതികളെ കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജനുവരി ഒന്നു വരെയാണ് പൊലീസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. മണിപ്പൂർ സ്വദേശികളായ ടി.എച്ച്. ഗുൽസൻ സിങ്, സെർട്ടൊ ഹെൻഹാകുപ് കോം(24), മെയ്‍രേംബാം ബോയ്ചാ സിങ്(24), ജാർഘണ്ഡ് സ്വദേശി ലൂയിസ് ഹെബ്‍ബ്രോൺ(21) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
അതിഥിത്തൊഴിലാളികൾ പരസ്പരം ഏറ്റുമുട്ടുന്നത് അറിഞ്ഞ് സ്ഥലത്തെത്തിയ കുന്നത്തുനാട് ഇൻസ്പെക്ടർ വി.ടി. ഷാജനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളാണ് ഇവർ. പൊലീസ് ഇൻസ്പെക്ടറെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരെയും മരവടികൊണ്ട് അടിക്കുകയും കല്ലുകൊണ്ട് എറിയുകയും ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് ഇവർക്കെതിരെയുള്ള കസ്റ്റഡി റിപ്പോർട്ട്. പൊലീസ് വാഹനത്തിന്റെ ഗ്ലാസ് ഡോർ ചവിട്ടി പൊട്ടിച്ച് 5000 നഷ്ടമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
പെരുമ്പാവൂർ ഇൻസ്പെക്ടർ ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. വരും ദിവസങ്ങളിൽ ഇവരെ ചോദ്യം ചെയ്യുകയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തുകയും ചെയ്യും. തുടർന്ന് കൂടുതൽ പ്രതികളെ ക്സ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതിനാണ് പൊലീസ് തീരുമാനം.
English Summary: Kizhakkambalam Attack: Four Accused Under Police Custody