‘ഹാക്കിങ് തുടങ്ങിയത് 15–ാം വയസ്സിൽ’; അവകാശവാദവുമായി ‘ബുള്ളി ബായ്’ നീരജ്
Mail This Article
ന്യൂഡൽഹി∙ മുസ്‍ലിം സ്ത്രീകളെ അവഹേളിക്കാനായി നിർമിച്ച ‘ബുള്ളി ബായ്’ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കവേ, താന്‍ 15 വയസ്സ് മുതൽ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യുന്നുണ്ടെന്ന അവകാശവാദവുമായി അറസ്റ്റിലായ ആപ്പിന്റെ പ്രധാന സൂത്രധാരൻ അസം സ്വദേശി നീരജ് ബിഷ്ണോയി (21). പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തൽ.
നീരജ് എപ്പോഴും കംപ്യൂട്ടറിന്റെ മുന്നിലായിരുന്നുവെന്ന് പിതാവ് പറഞ്ഞതായി പൊലീസ് അറിയിച്ചു. നീരജ് എന്താണ് ചെയ്യുന്നതെന്ന് കുടുംബാംഗങ്ങൾക്ക് അറിയില്ലായിരുന്നു. വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തതായി നീരജ് അവകാശപ്പെടുന്നുണ്ട്. നീരജിന് അഞ്ച് ട്വിറ്റർ അക്കൗണ്ടുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
ഇതിൽ ഒരു അക്കൗണ്ട് സൗത്ത് വെസ്റ്റ് ഡൽഹിയിലെ കിഷൻഗഡ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ഒരു എഫ്‌ഐആറുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. മറ്റൊരു അക്കൗണ്ടുവഴി സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന ട്വീറ്റുകളും കമന്റുകളും പോസ്റ്റു ചെയ്തിരുന്നതായി ഐഎഫ്എസ്ഒ സ്പെഷൽ സെൽ ഡിസിപി കെ.പി.എസ്.മൽഹോത്ര പറഞ്ഞു.
English Summary: Bulli Bai: Niraj Bishnoi claimed he has been hacking sites since age of 15