ഉത്തർപ്രദേശിൽ ഒരാഴ്ചയ്ക്കിടെ 13 ഇരട്ടി കേസുകൾ; മുംബൈയിൽ 19,474 പോസിറ്റീവ്
Mail This Article
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ, ഉത്തർപ്രദേശിന് (യുപി) ആശങ്കയായി കോവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,965 പുതിയ കേസുകളാണു സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ചത്തേക്കാൾ 13 ഇരട്ടി കേസുകൾ. കഴിഞ്ഞ ഞായറാഴ്ച 552 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
ലക്നൗവിലും (1,115) നോയിഡയിലും (1,149) ആണു കൂടുതൽ കേസുകൾ. 4 പേർ മരിച്ചു. 2.22 ലക്ഷം പരിശോധനകളാണു നടന്നത്. സ്കൂൾ തുറക്കുന്നത് ഈ മാസം 16 വരെ നീട്ടി. രാത്രി കർഫ്യൂ തുടരുകയാണ്. 15–18 പ്രായക്കാർക്കുള്ള വാക്സിനേഷൻ ജനുവരി 15ന് ആരംഭിക്കും. 15 വരെ രാഷ്ട്രീയ റാലികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചു.
മഹാരാഷ്ട്രയിൽ 44,388 പേർക്കു കോവിഡ് ബാധിച്ചു; 12 മരണം. മുംബൈയിൽ 19,474 പേർ പോസിറ്റീവായി; മരണം 7. സംസ്ഥാനത്ത് 207 പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. കൗമാരക്കാരിൽ വാക്സിനേഷൻ വേഗത്തിലാക്കാനും പ്രധാനമന്ത്രി നിർദേശിച്ചു.
English Summary: UP Sees 1,300% Jump In Daily Covid Cases In A Week Ahead Of Polls