ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഒരു തദ്ദേശ സ്ഥാപനം നിർമിക്കുന്ന ആദ്യ മൾട്ടി ലവൽ കാർ പാർക്കിങ് കേന്ദ്രമെന്ന പ്രഖ്യാപനത്തോടെ തലസ്ഥാന കോർപറേഷൻ ആസ്ഥാനത്ത് ബഹുനില പാർക്കിങ് സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത് 2020 ഒക്ടോബർ 5 ന്. എന്നാൽ ഒരു വർഷവും 3 മാസവും പിന്നിട്ടിട്ടും ഒരു സൈക്കിൾ പോലും പാർക്കു ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് അവിടെ. 5.64 കോടി രൂപ എസ്റ്റിമേറ്റിൽ തുടങ്ങിയ നിർമാണം പൂർത്തിയാക്കാൻ ഇനിയും വേണം ഒന്നരക്കോടി രൂപ കൂടി.

ഉദ്യോഗസ്ഥരുടെയും ഭരണ നേതൃത്വത്തിന്റെയും കെടുകാര്യസ്ഥതയുടെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ് തലസ്ഥാനത്തെ മൾട്ടി ലവൽ കാർ പാർക്കിങ് കേന്ദ്രം. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോർപറേഷൻ ആസ്ഥാനം, പുത്തരിക്കണ്ടം, തമ്പാനൂർ എന്നിവിടങ്ങളിൽ ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ പണിയാനാണ് കോർപറേഷൻ പദ്ധതി തയാറാക്കിയത്. ഇതിനായി പൊതു മേഖലാ സ്ഥാപനമായ കിറ്റ്കോയെ കോർപറേഷൻ കൺസൽറ്റന്റായി നിയോഗിച്ചു.

കിറ്റ്കോ ആദ്യം തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ആസ്ഥാന ഓഫിസ് വളപ്പിലെ കേന്ദ്ര നിർമാണത്തിനു ചെലവ് 5.64 കോടി രൂപ. നിർമാണം പുരോഗമിക്കവേ ഈ തുകയ്ക്ക് പദ്ധതി പൂർത്തിയാകില്ലെന്ന് ബോധ്യമായി. കിറ്റ്കോ തയാറാക്കിയ പ്ലാനിലെ പിഴവെന്നാണ് കോർപറേഷന്റെ ആരോപണം. തുടർന്ന് 6.13 കോടി രൂപയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് തയാറാക്കി.

ഇതിനു തദ്ദേശ വകുപ്പ് ചീഫ് എൻജിനീയർ ഓഫിസിന്റെ അനുമതി ലഭിച്ചെങ്കിലും പാർക്കിങ് കേന്ദ്രത്തിന്റെ സിവിൽ വർക്കുകൾക്ക് ചുമതലപ്പെടുത്തിയ കമ്പനി കരാർ നൽകിയതിനേക്കാൾ 3.5% തുകയും ഫയർ, ഇലക്ട്രിക്കൽ ജോലികൾ ചെയ്യാൻ ഏർപ്പാടാക്കിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റി 9.5 % തുകയും കൂടുതൽ ക്വോട്ട് ചെയ്തതോടെ 6.13 കോടിക്കും പാർക്കിങ് കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാകില്ലെന്ന് ഉറപ്പായി. പിന്നേട് 6.71 കോടിയുടെ പുതിയ എസ്റ്റിമേറ്റ് തയാറാക്കി പണി ഏകദേശം പൂർത്തീകരിച്ചപ്പോൾ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വക അടുത്ത നിർദേശമെത്തി– മിന്നൽ പ്രതിരോധ സംവിധാനം സ്ഥാപിച്ചാൽ മാത്രമേ നിരാക്ഷേപ പത്രം (എൻഒസി) നൽകൂ.

നാലര ലക്ഷം രൂപ മുടക്കി മിന്നൽ പ്രതിരോധ സംവിധാനം സജ്ജീകരിക്കാൻ കോർപറേഷൻ കൗൺസിൽ അനുമതി തേടിയിരിക്കുകയാണിപ്പോൾ. നിർമാണത്തിനു ഭരണാനുമതി ലഭിക്കുകയും ടെൻഡർ ചെയ്ത് കരാറുകാരൻ ഏറ്റെടുത്ത് നിർമാണം പൂർത്തിയാക്കുകയും ചെയ്ത ശേഷമേ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ നിരാക്ഷേപ പത്രം ലഭിക്കൂ. എൻഒസി ലഭിച്ചാൽ മാത്രമേ പാർക്കിങ് കേന്ദ്രം പ്രവർത്തിപ്പിക്കാൻ കഴിയൂ. നിർമാണം പൂർത്തിയാകും മുൻപ് ഉദ്ഘാടനം നടത്തിയ പാർക്കിങ് കേന്ദ്രത്തിൽ വാഹനം പാർക്കു ചെയ്യാൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നുറപ്പായി.

∙ ഉദ്ഘാടനം നടത്തിയത് താത്ക്കാലിക വൈദ്യുതി കണക്‌ഷൻ ഉപയോഗിച്ച്

മുഖ്യമന്ത്രി മൾട്ടി ലവൽ കാർ പാർക്കിങ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തുമ്പോൾ കേന്ദ്രത്തിനു വൈദ്യുതി കണക്‌ഷൻ ലഭ്യമായിരുന്നില്ല. താത്ക്കാലിക കണക്‌ഷൻ ഉപയോഗിച്ചാണ് ഉദ്ഘാടന ചടങ്ങ് ആർഭാടമാക്കിയത്. ചടങ്ങിനു ശേഷമാണ് വൈദ്യുത കണക്‌ഷനായി കോർപറേഷൻ അപേക്ഷ പോലും സമർപ്പിച്ചത്.

∙ വാഹനം കടക്കാൻ 8 ലക്ഷത്തിന്റെ പുതിയ കവാടം

കോർപറേഷൻ ആസ്ഥാനത്തിനു മുന്നിലും പിന്നിലുമായി 3 കവാടങ്ങൾ ഉണ്ടായിരിക്കെ, മൾട്ടി ലവൽ കാർ പാർക്കിങ് കേന്ദ്രത്തിലേക്കു വാഹനങ്ങൾക്കു പോകാനായി പ്രത്യേക കവാടവും നിർമിച്ചു. 8 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കവാടം പണിതത്. ഉദ്ഘാടനവും നടത്തി. വാഹനങ്ങൾ ഇവിടേക്കു പ്രവേശിക്കാതിരിക്കാനായി പൂട്ടിയിട്ടിരിക്കുകയാണ് ഈ കവാടം. 2010–2015 കാലഘട്ടത്തിലെ ഭരണസമിതി 35 ലക്ഷം ചെലവഴിച്ച് നിർമിച്ച വലിയ കവാടം തൊട്ടടുത്തുണ്ടായിരിക്കെയാണ് കഴിഞ്ഞ ഭരണസമിതി പുതിയ കവാടത്തിനായി 8 ലക്ഷം പൊടിച്ചത്.

English Summary: Multi-level car parking facility at Thiruvananthapuram yet to open for public

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com