ഡൽഹി ബിജെപി ആസ്ഥാനത്ത് 42 ജീവനക്കാർക്ക് കോവിഡ്; കെട്ടിടം അണുവിമുക്തമാക്കി
Mail This Article
ന്യൂഡൽഹി∙ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് 42 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബിജെപി കോർ കമ്മിറ്റി യോഗത്തിനു മുന്നോടിയായി തിങ്കളാഴ്ച നടത്തിയ കൂട്ടപരിശോധനയിലാണ് ഇത്രയധികം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ഏറെയും ശുചീകരണ ജീവനക്കാരാണ്. ഇതിനു പിന്നാലെ സെൻട്രൽ ഡൽഹിയിലെ മിന്റോ റോഡിലുള്ള ബിജെപി ആസ്ഥാനം പൂർണമായും അണുവിമുക്തമാക്കി.
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപി കോർ കമ്മിറ്റിയുടെ ആദ്യ യോഗം ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വച്ച് നടന്നിരുന്നു. യോഗത്തിന്റെ രണ്ടാം ഘട്ടം ഇന്ന് നടക്കും. വലിയ യോഗങ്ങൾക്ക് മുന്നോടിയായി പാർട്ടി ആസ്ഥാനത്തെ ജീവനക്കാർക്ക് കോവിഡ് പരിശോധന നടത്തുന്ന പാർട്ടി രീതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര സഹമന്ത്രി അജയ ഭട്ട്, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉൾപ്പെടെയുള്ള പ്രമുഖ ബിജെപി നേതാക്കൾക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ഉപാധ്യക്ഷൻ രാധാ മോഹൻ സിങ്ങിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച രാത്രി ലക്നൗവിൽ മുഖ്യമന്ത്രി യോഗി ആദ്യതിനാഥിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ രാധാ മോഹൻ സിങ് പങ്കെടുത്തിരുന്നു.
English Summary: 42 Staff Test Positive At BJP Headquarters In Delhi, Building Sanitised