ധീരജ് വധം: മൂന്നുപേർ കൂടി അറസ്റ്റിൽ; ഒളിവിലുള്ളവർക്കായി തിരച്ചിൽ
Mail This Article
തൊടുപുഴ ∙ ഇടുക്കി എൻജിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. കെഎസ്‌യു ഇടുക്കി ജില്ലാ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ, കെഎസ്‌യു ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാടൻ, ഇടുക്കി മങ്കുവ സ്വദേശി ജസിൻ ജോയി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ധീരജിനെയും സുഹൃത്തുക്കളെയും കുത്തിയ നിഖിൽ പൈലിക്കൊപ്പമുണ്ടായിരുന്നവരാണ് ജിതിനും ടോണിയും. ഒളിവിലുള്ള പ്രതികളിലൊരാളായ നിധിൻ ലൂക്കോസിനെ രക്ഷപ്പെടാൻ സഹായിച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് ജസിനെ അറസ്റ്റു ചെയ്തത്.
അതേസമയം, കേസിൽ റിമാൻഡിൽ കഴിയുന്ന നിഖിൽ പൈലിയെയും ജെറിൻ ജോജോയെയും കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കും. പത്തു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം. കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും കൂടുതൽ അന്വേഷണങ്ങൾക്കുമായാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
English Summary: Dheeraj murder case-follow up