ADVERTISEMENT

തിരുവനന്തപുരം ∙ കോവളത്ത് വിദേശിയെക്കൊണ്ട് മദ്യം റോഡിലൊഴിപ്പിച്ച കേസില്‍ ഗ്രേഡ് എസ്‌ഐ‌ ജി.ഷാജിയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. നിരപരാധിയെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ വിശദീകരണത്തിലാണ് നടപടി. ബീച്ചിലേക്കു മദ്യം അനുവദിക്കരുതെന്നു മേലുദ്യോഗസ്ഥരുടെ നിർദേശമുണ്ടായിരുന്നതായും അനധികൃതമായി മദ്യം കൊണ്ടുപോകാൻ ശ്രമിച്ച ഒരാളെ തടയുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഷാജിയുടെ വിശദീകരണം. ഇത് അംഗീകരിച്ചാണ് സസ്പെൻഷൻ പിൻവലിച്ചത്. പൂന്തുറ പൊലീസ് സ്റ്റേഷനിലേക്കാണ് നിയമനം.

പുതുവർഷത്തലേന്നായിരുന്നു പൊലീസിനു നാണക്കേടുണ്ടാക്കിയ സംഭവം. ബവ്കോയിൽനിന്നു വാങ്ങിയ മദ്യവുമായി സ്കൂട്ടറിൽ പോയ വിദേശപൗരനെ തടഞ്ഞ് മദ്യം വഴിയിൽ ഒഴുക്കാൻ നിർബന്ധിക്കുകയായിരുന്നു. ഇതു വിവാദമായതിനെ തുടർന്ന്, പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്ന കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെൻഡ് ചെയ്തു. സംഭവം വിനോദസഞ്ചാരമേഖലയ്ക്കുതന്നെ നാണക്കേടായതോടെ ഡിജിപിയോടു മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിരുന്നു.

സംഭവിച്ചത് ഗുരുതര പിഴവാണെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നായിരുന്നു എസ്ഐയെ സസ്പെൻഡ് ചെയ്യാൻ ഡിജിപി അനിൽ കാന്ത് നിർദേശം നൽകിയത്. നാല് വർഷമായി കോവളത്തു താമസിച്ച് ഹോം സ്റ്റേ നടത്തുന്ന ഡച്ച് പൗരൻ സ്റ്റിഗ് സ്റ്റീവൻ ആസ്ബെർഗിനെ (68) ആണ് കോവളം പൊലീസ് തടഞ്ഞത്. വെള്ളാറിലെ ബവ്കോ ഔട്‌ലെറ്റിൽനിന്നു വാങ്ങിയ മൂന്നു കുപ്പി മദ്യവുമായി താമസസ്ഥലത്തേക്കു പോകുകയായിരുന്ന സ്റ്റീവനെ വാഹനപരിശോധന നടത്തുന്ന പൊലീസ് തടഞ്ഞുനിർത്തി ബിൽ ആവശ്യപ്പെട്ടു. ബിൽ ഇല്ലാതെ മദ്യം കൊണ്ടുപോകാനാകില്ലെന്നു വ്യക്തമാക്കി റോഡിൽ ഉപേക്ഷിക്കാനും നിർദേശിച്ചതായാണു പറയുന്നത്.

പിന്നാലെ 2 കുപ്പി മദ്യം ഒഴുക്കിക്കളഞ്ഞ വിദേശിയുടെ വിഡിയോ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകൻ പകർത്തി. ഇതോടെ മൂന്നാമത്തെ കുപ്പിയിലെ മദ്യം ഒഴിച്ചു കളയേണ്ടതില്ലെന്നും ബിൽ എത്തിച്ചാൽ മതിയെന്നും പൊലീസ് നിലപാടു മാറ്റി. തുടർന്നു വിൽപനകേന്ദ്രത്തിൽ എത്തി ബിൽ വാങ്ങി വന്ന സ്റ്റീവനെ പൊലീസ് കടത്തിവിട്ടു. പൊലീസ് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരിശോധനയുടെ ഭാഗമായുള്ള സാധാരണ നടപടി മാത്രമാണുണ്ടായതെന്നും ‌സിറ്റി പൊലീസ് കമ്മിഷണർ പത്രക്കുറിപ്പ് ഇറക്കിയിരുന്നു.

English Summary: Suspension of Kovalam Grade SI Withdrawn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com