മാടായിപ്പാറയിൽ സർവേക്കല്ലുകൾ പിഴുതെടുത്ത് കൂട്ടിയിട്ടു റീത്ത് വച്ചു; കേസെടുത്ത് പൊലീസ്
Mail This Article
പഴയങ്ങാടി (കണ്ണൂർ) ∙ മാടായിപ്പാറയിൽ കെ റെയിൽ സർവേയുടെ ഭാഗമായി സ്ഥാപിച്ച സർവേക്കല്ലുകൾ പിഴുതെടുത്തു റീത്ത് വച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കെ റെയിൽ സെക്‌ഷൻ എൻജിനീയർ ഷൈമയുടെ പരാതിയിൽ പിഡിപിപി ആക്ട് പ്രകാരമാണ് പഴയങ്ങാടി പൊലീസിന്റെ നടപടി.
മാടായിപ്പാറ റെസ്റ്റ് ഹൗസിനു സമീപത്തെ മുട്ടം റോഡരികിലാണ് 8 സർവേക്കല്ലുകൾ പിഴുതെടുത്തു കൂട്ടിയിട്ടു റീത്ത് വച്ചത്. ഇന്നലെ രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പാറക്കുളം മുതൽ മാടായിക്കാവ് പരിസരം വരെയും ഗവ. ഐടിഐ ഭാഗത്തും സ്ഥാപിച്ച കല്ലുകളാണു പിഴുതെടുത്തത്.
കഴിഞ്ഞ ദിവസങ്ങളിൽ പിഴുതു മാറ്റിയ 2 കല്ലുകൾക്കു പുറമേയാണ് 8 കല്ലുകൾ പിഴുതെടുത്തിട്ടുള്ളത്. ഇതു മൂന്നാം തവണയാണ് സർവേക്കല്ല് പിഴുതു മാറ്റിയ നിലയിൽ കണ്ടെത്തുന്നത്. മാടായിപ്പാറയിൽ 2 കിലോമീറ്റർ നീളത്തിലാണു സിൽവർ ലൈൻ കടന്നു പോകുന്നത്. പാറയിലെ ജൈവവൈവിധ്യത്തിന് ഇതു കടുത്ത ആഘാതം സൃഷ്ടിക്കുമെന്ന വാദം ഉയർന്നിരുന്നു.
നേരത്തേ സർവേക്കല്ലുകൾ സ്ഥാപിക്കുമ്പോൾ പ്രതിഷേധം ഉയർന്ന സ്ഥലമാണിത്. പൊലീസ് സംരക്ഷണത്തിലാണു കല്ലു നാട്ടിയിരുന്നത്. മാടായിപ്പാറ റോഡിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ പരിശോധിച്ചു പ്രതികളെ കണ്ടെത്താനാവുമോ എന്നാണു പൊലീസ് നോക്കുന്നത്.
English Summary: Wreath placed on uprooted K-Rail survey stones at Madayipara; case registered