സീറ്റു കിട്ടിയില്ല, സ്വതന്ത്രനായി മത്സരിക്കാൻ ഛന്നിയുടെ സഹോദരൻ; കോൺഗ്രസിനു തലവേദന!
Mail This Article
ചണ്ഡിഗഡ്∙ പഞ്ചാബ് കോൺഗ്രസിൽ തലവേദന ഒഴിയുന്നില്ല! മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ സഹോദരന്റെ പുതിയ പ്രഖ്യാപനമാണ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കിയിരിക്കുന്നത്. ബസ്സി പഠാന മണ്ഡലത്തിൽനിന്നു സ്വതന്ത്രനായി മത്സരിക്കുമെന്നാണ് ഛന്നിയുടെ സഹോദരൻ ഡേ.മനോഹർ സിങ് പ്രഖ്യാപിച്ചത്.
‘ഒരു കുടുംബം, ഒരു സീറ്റ്’ എന്ന കോൺഗ്രസ് നയത്തെ തുടർന്നു സ്ഥാനാർഥിത്വം നഷ്ടപ്പെട്ടതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇളയസഹോദരൻ വിമതനായി മത്സരിക്കുമെന്ന് അറിയിച്ചത്. ശനിയാഴ്ചയാണ് കോൺഗ്രസ് പഞ്ചാബിലെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടത്. ബസ്സി പഠാന മണ്ഡലത്തിൽ നിലവിലെ എംഎൽഎയായ ഗുർപ്രീത് സിങ് തന്നെയാണ് മത്സരിക്കുന്നത്.
പഞ്ചാബിലെ പുവാദ് മേഖലയിലാണ് ബസ്സി പഠാന മണ്ഡലം. മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെയും അനുയായികളുടെയും ഉറച്ചകോട്ടയാണ് മേഖല. സഹോദരന്റെ പ്രഖ്യാപനത്തെക്കുറിച്ച് ഛന്നി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗുർപ്രീത് സിങ്ങിന് കോൺഗ്രസ് ടിക്കറ്റ് നൽകിയത് മണ്ഡലത്തിലെ ജനങ്ങളോടുള്ള അനീതിയാണെന്ന് മനോഹർ സിങ് പറഞ്ഞു.
‘നിലവിലെ എംഎൽഎ പ്രാപ്തിയും കാര്യക്ഷമതയുമില്ലാത്തയാളാണ്. ബസ്സി പഠാന മേഖലയിലെ നിരവധി ആളുകൾ സ്വതന്ത്രനായി മത്സരിക്കാൻ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുപ്രകാരം മുന്നോട്ടു പോകും. തീർച്ചയായും തിരഞ്ഞെടുപ്പിൽ മത്സരിക്കും.’ – മനോഹർ സിങ് പറഞ്ഞു. സ്ഥാനാർഥിത്വം സംബന്ധിച്ച് ഛന്നിയോട് വിശദീകരിക്കുമെന്നും മനോഹർ പറഞ്ഞു. ഫെബ്രുവരി 14നാണ് പഞ്ചാബിൽ വോട്ടെടുപ്പ്.
English Summary: Denied Congress Ticket, Punjab Chief Minister's Brother Goes Independent