അയൽവാസിക്കെതിരായ മാനനഷ്ടക്കേസ്: സൽമാൻ ഖാന്റെ ആവശ്യം തള്ളി കോടതി
Mail This Article
മുംബൈ ∙ അയൽവാസിക്കെതിരെ നൽകിയ മാനനഷ്ടക്കേസിൽ നടൻ സൽമാൻ ഖാന് അനുകൂലമായി ഇടക്കാല ഉത്തരവ് നൽകാൻ മുംബൈ സിറ്റി സിവിൽ കോടതി വിസമ്മതിച്ചു. മുംബൈയ്ക്ക് സമീപം പൻവേലിലെ ഫാം ഹൗസിന് സമീപം ഭൂമി കൈവശമുള്ള കേതൻ കക്കാട് എന്നയാൾ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് സൽമാൻ നൽകിയ സിവിൽ കേസിലാണ് നടപടി. കക്കാടിനോട് മറുപടി നൽകാൻ നിർദേശിച്ച ജഡ്ജി അനിൽ എച്ച്. ലദ്ദാദ്, വാദം കേൾക്കൽ 21ലേക്ക് മാറ്റി.
കക്കാടിനെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവു പുറപ്പെടുവിക്കണമെന്നു സൽമാന്റെ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കക്കാടിന്റെ അഭിഭാഷകർ ഈ ആവശ്യത്തെ എതിർത്തു. വ്യാഴാഴ്ച വൈകുന്നേരം മാത്രമാണ് തങ്ങൾക്ക് കേസിന്റെ നോട്ടിസ് ലഭിച്ചതെന്നും മുഴുവൻ വിവരങ്ങളും പരിശോധിക്കാൻ കഴിഞ്ഞില്ലെന്നും പറഞ്ഞു. കേസ് ഫയൽ ചെയ്യാൻ സൽമാൻ ഒരു മാസത്തോളം കാത്തിരുന്നെങ്കിൽ മറുപടി നൽകാൻ കക്കാടിനും സമയം വേണമെന്നും കക്കാടിന്റെ അഭിഭാഷകൻ ആഭാ സിങ് പറഞ്ഞു.
തുടർന്നാണ് വാദം കേൾക്കൽ നീട്ടിയത്. മുംബൈയിലെ ബാന്ദ്രയിൽ താമസിക്കുന്ന സൽമാൻ റായ്ഗഡ് ജില്ലയിലെ പൻവേലിൽ ഉള്ള ഫാം ഹൗസിൽ അവധിക്കാലം ചെലവഴിക്കാറുണ്ട്. മുംബൈ നിവാസി കൂടിയായ കക്കാടിന് സൽമാന്റെ ഫാം ഹൗസിനോട് ചേർന്നുള്ള കുന്നിൽ ഒരു പ്ലോട്ടുണ്ട്.
English Summary: Salman Khan approaches court against 'neighbour' on charges of defamation; next hearing on Jan 21