‘ഡിപിആറിൽ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾക്കുള്ള വ്യവസ്ഥകൾ; പറഞ്ഞപ്പോൾ പരിഹസിച്ചു’
Mail This Article
കൊച്ചി∙ സിൽവർലൈൻ ഡിപിആറിൽ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾക്കുള്ള വ്യവസ്ഥകളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതിപക്ഷം ആരോപിച്ചതിലും വലിയ പ്രശ്നങ്ങളാണ് ഡിപിആറിലുള്ളത്. നിയമ വിരുദ്ധമായാണ് സർക്കാർ കെ റെയിൽ കല്ലിട്ടത്. അപ്പോൾ കല്ലുകൾ പിഴുതെറിഞ്ഞവരാണ് നിയമം പാലിച്ചതെന്നും വി.ഡി.സതീശൻ വൈറ്റിലയിൽ പറഞ്ഞു.
‘റെയിലിന് ഇരുവശവും മതിലു കെട്ടാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ ഇവരെല്ലാം ഞങ്ങളെ പരിഹസിച്ചു. മതിലല്ല വേലിയാണ് കെട്ടാൻ പോകുന്നതെന്നാണ് പറഞ്ഞത്. എന്നാൽ ഡിപിആറിൽ വ്യക്തമാക്കിയിട്ടുള്ളതു മതിലു തന്നെയാണ് കെട്ടുന്നതെന്നാണ്. അതായത് ഇരുന്നൂറ് കിലോമീറ്ററോളം ദൂരം മതിലു കെട്ടുന്നു. മൺസൂൺ കാലം വരുമ്പോഴും പ്രളയം വരുമ്പോഴും ഇത് പ്രശ്നമാകുമെന്ന് ഡിപിആറിൽ തന്നെ പറഞ്ഞിട്ടുണ്ട്.
മൺസൂൺ കാലത്ത് രണ്ടു വശത്തും മതിലു കെട്ടിയിട്ടുള്ള സിൽവർലൈനിന്റെ കോറിഡോർ തന്നെ അണക്കെട്ടു പോലെയായി മാറുമെന്നും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ തന്നെയാണ് കേരളത്തിലെ പ്രതിപക്ഷം പറഞ്ഞത്. ഒരു രാത്രി മുഴുവൻ മഴ പെയ്താൽ പിറ്റേന്ന് പ്രളയം ഉണ്ടാകുന്ന നാട്ടിൽ ഇത് വലിയ ദുരന്തം വിളിച്ചുവരുത്തുമെന്നാണ് പ്രതിപക്ഷവും പറഞ്ഞത്. .
പാരിസ്ഥിതിക ലോല പ്രദേശത്തുകൂടിയല്ല സിൽവർലൈൻ പാത കടന്നു പോകുന്നതെന്നാണ് അവരിപ്പോൾ പറയുന്നത്. മരങ്ങൾ വച്ചു പിടിപ്പിക്കുന്നതു കൊണ്ടാണ് മഴ പെയ്യുന്നതെന്ന് പണ്ടാരോ പറഞ്ഞപ്പോൾ കടലിൽ മരമില്ലല്ലോ പിന്നെങ്ങനെയാണ് മഴ പെയ്യുന്നതെന്ന് ചോദിച്ചപോലെയാണ് ഇവിടുത്തെ സ്ഥിതി. പരിസ്ഥിതി ലോല പ്രദേശത്തു കൂടിയല്ല ഇത് പോകുന്നതെന്ന് പറഞ്ഞാൽ, അതിനപ്പുറവും ഇപ്പുറവും പരിസ്ഥിതി ലോല പ്രദേശമാണ്’– വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി.
English Summary : Opposition leader VD Satheesan against silverline dpr