ചൈനയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്നനിലയിൽ; പ്രതിസന്ധി
Mail This Article
ബെയ്ജിങ്∙ സാമ്പത്തികവളർച്ചയിൽ നേരിട്ട തിരിച്ചടിക്കൊപ്പം ജനനനിരക്കിലും ചൈന ഏറെ പിന്നോട്ടുപോകുന്നതായി കണക്കുകൾ. ചൈനയിലെ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട കണക്കിൽ പറയുന്നു. 2021 ൽ ആയിരം പേർക്ക് 7.52 എന്ന തോതിലാണ് ചൈനയിലെ ആകെ ജനനനിരക്ക്. ചൈനയുടെ 73 വർഷത്തെ ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ ജനനനിരക്കാണ് 2021 ൽ രേഖപ്പെടുത്തിയത്. 2020 ൽ ആയിരം പേർക്ക് 8.52 എന്ന തോതിലായിരുന്നു ചൈനയിലെ ജനനനിരക്ക്. ശക്തമായ കുടുംബാസൂത്രണ നിബന്ധനകള്‍മൂലമാണ് ജനനനിരക്ക് കുത്തനെ കുറഞ്ഞത്.
ജനസംഖ്യ കുറയുന്നതിനെ മറികടക്കാൻ മൂന്നുകുട്ടികൾ വരെയാകാമെന്ന നിയമത്തിന് കഴിഞ്ഞ ഓഗസ്റ്റിൽ ചൈന അംഗീകാരം നൽകിയിരുന്നു. ജനസംഖ്യ കണക്കെടുപ്പിൽ യുവാക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതിനെ തുടർന്നാണ് ചൈന നിയമം തിരുത്തിയെഴുതിയത്. രാജ്യത്തെ യുവാക്കൾക്ക് വിവാഹിതരാവാനും കുട്ടികളുണ്ടാകാനും താത്പര്യം കുറഞ്ഞുവരുന്നതായാണ് റിപ്പോർട്ട്.
ഉയർന്ന ജോലി സമ്മർദം, സ്ത്രീകളുടെ വിദ്യാഭ്യാസത്തിലുണ്ടായ മുന്നേറ്റം, സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്രം, ഉയർന്ന ജീവിത ചെലവ് തുടങ്ങിയ ഘടകങ്ങളും ജനനനിരക്കിനെ സ്വാധീനിച്ചതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക ബാധ്യതയാകുമെന്ന് കരുതിയാണ് പല ദമ്പതികളും ഒന്നിലധികം കുട്ടികളെന്ന ആഗ്രഹം ഉപേക്ഷിക്കുന്നത്. മൂന്നു പതിറ്റാണ്ടിലേറെയായി നടപ്പാക്കിയ ഒറ്റക്കുട്ടി നയം 400 ദശലക്ഷത്തികം ജനനങ്ങൾ തടഞ്ഞുവെന്ന് ചൈനീസ് അധികൃതരുടെ അവകാശവാദം.
English Summary: China's Birth Rate At Record Low In 2021, Official Data Shows