ADVERTISEMENT

തിരുവനന്തപുരം ∙ ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം. കോവിഡ് വ്യാപന നിരക്ക് പ്രതിദിനം ഉയർന്നുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂട്ടംകൂടുന്നത് ഉൾപ്പെടെ ഒഴിവാക്കുന്നതിനു നടപടി സ്വീകരിക്കാൻ മന്ത്രിമാർ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

വിവാഹ, മരണാനന്തര ചടങ്ങുകൾക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കും. പങ്കെടുക്കുന്നവരുടെ എണ്ണം 50ൽ കൂടാതിരിക്കാൻ പൊലീസ് നിരീക്ഷണം കർശനമാക്കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ.അനിൽ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

ടിപിആർ നിരക്ക് 48 ശതമാനമായി ഉയർന്ന സാഹചര്യത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്ന് മന്ത്രിമാർ നിർദേശിച്ചു. ആശുപത്രികളും കോളജുകളും ഉൾപ്പെടെ ജില്ലയിൽ നിലവിൽ 35 കോവിഡ് ക്ലസ്റ്ററുകളാണുള്ളത്. 7 സിഎഫ്എൽടിസികൾ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യ പ്രവർത്തകരുൾപ്പെടെ കോവിഡ് ബാധിതരാകുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി സഹകരിക്കണമെന്നും യോഗം അഭ്യർഥിച്ചു.

മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും തിരക്ക് അനുവദിക്കില്ല. ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തിരുവനനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പൊലീസ് കമ്മിഷണർ, റൂറൽ പൊലീസ് സൂപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫിസർ, റവന്യൂ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

അരുവിക്കര എംഎല്‍എ ജി.സ്റ്റീഫന്‍ കോവിഡ് പോസിറ്റീവായി. വിതുര ആശുപത്രിയിൽ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

English Summary: More Restrictions in Thiruvananthapuram Due to Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com