‘തെറ്റ് ആരും ചെയ്താലും തെറ്റ് തന്നെ’: സിപിഎം തിരുവാതിരയിൽ ആരോഗ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ കോവിഡ് മാനദണ്ഡങ്ങൾ ആര് ലംഘിച്ചാലും തെറ്റു തന്നെയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചെറുവാരക്കോണം സിഎസ്ഐ സ്കൂൾ മൈതാനത്ത് 500 ലധികം പേരെ പങ്കെടുപ്പിച്ച് നടത്തിയ ‘മെഗാ തിരുവാതിര’യെക്കുറിച്ചുള്ള ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. പാറശാലയിലെ തിരുവാതിര തെറ്റായിപ്പോയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരത്തുനിന്ന് ജില്ലാ സെക്രട്ടറിയും പറഞ്ഞിട്ടുണ്ട്. തെറ്റ് ആരും ചെയ്താലും തെറ്റ് തന്നെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനം കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുകയാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഒന്നും രണ്ടും തരംഗത്തിൽനിന്ന് വിഭിന്നമായി മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ തന്നെ അതിതീവ്ര വ്യാപനം ഉണ്ടായി. ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ കാരണം കോവിഡ് കേസുകൾ വർധിക്കുന്നു. ഒമിക്രോൺ ബാധിക്കുന്നവരിൽ ബഹുഭൂരിപക്ഷം പേർക്കും മണവും രുചിയും പോകുന്നില്ല. അതിനാൽ കൂടുതൽ ശ്രദ്ധിക്കണം. ഒമിക്രോണിന്റെ വ്യാപനശേഷി വളരെ കൂടുതലായതിനാല്‍ എന്‍ 95 മാസ്‌കോ ഡബിള്‍ മാസ്‌കോ വേണം ധരിക്കാനെന്നും മന്ത്രി പറഞ്ഞു.
കോവിഡ് തീവ്രവ്യാപനത്തെ രാഷ്ട്രീയ, കക്ഷിഭേദമെന്യേ നേരിടണം. ഓരോ ഘട്ടത്തിലും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളാണ് സംസ്ഥാനത്ത് രോഗവ്യാപനത്തിന് കാരണം. ഒമിക്രാൺ വകഭേദം നിസ്സാരമാണെന്ന പ്രചാരണം തെറ്റാണ്. ഒമിക്രാണിനെതിരെ ജാഗ്രത വേണം. ഒമിക്രോൺ വന്നുപോകട്ടെ എന്ന് കണക്കാക്കരുത്. ഒമിക്രോണിന് ഡെൽറ്റയെക്കാൾ അഞ്ചോ ആറോ ഇരട്ടി വ്യാപന ശേഷിയുണ്ടെന്നും മന്ത്രി അറിയിച്ചു.
English Summary: Minister Veena George on CPM Thiruvathirakali