എസ്പിക്ക് തിരിച്ചടി; മുലായം സിങ്ങിന്റെ മരുമകൾ ബിജെപിയിൽ, മത്സരിച്ചേക്കും
Mail This Article
ന്യൂഡൽഹി ∙ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവുമായ മുലായം സിങ് യാദവിന്റെ മരുമകൾ അപർണ യാദവ് ബിജെപിയിൽ ചേർന്നു. യുപി ഉപമുഖന്ത്രി കേശവ് പ്രസാദ് മൗര്യ, ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ് എന്നിവർ അപർണയെ അംഗത്വം നൽകി സ്വീകരിച്ചു. ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്പിക്കു വലിയ തിരിച്ചടിയാണ് അപർണയുടെ പാർട്ടിമാറ്റം.
മുലായത്തിന്റെ ഇളയ മകൻ പ്രതീകിന്റെ ഭാര്യയാണ് അപർണ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അപർണ എസ്പി സ്ഥാനാര്‍ഥിയായിരുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലക്നൗ കന്റോൺമെന്റിൽ മത്സരിച്ച അപർണ, ഇത്തവണയും അവിടെനിന്നുതന്നെ മത്സരിച്ചേക്കുമെന്നാണ് സൂചന. അന്ന് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സംരംഭങ്ങളെ പുകഴ്ത്തി അപർണ മുൻപ് വാർത്തകളിൽ ഇടം നേടിയിരുന്നു.
യുപി നിയമസഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങൾ ശേഷിക്കെയാണ് അപർണയുടെ നിർണായക നീക്കം. ഇതു എസ്പിയുടെ അഖിലേഷ് യാദവിന് തിരിച്ചടിയാകുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സ്വാമി പ്രസാദ് മൗര്യ, ധരം സിങ് സൈനി, ദാരാ സിങ് ചൗഹാൻ എന്നീ മൂന്ന് യുപി മന്ത്രിമാരും നിരവധി എംഎൽഎമാരും കഴിഞ്ഞയാഴ്ച ബിജെപിയിൽനിന്ന് എസ്പിയില്‍ ചേർന്നിരുന്നു.
English Summary: Aparna Yadav, Akhilesh Yadav's Sister-In-Law, Joins BJP
English Summary: Aparna Yadav, Akhilesh Yadav's Sister-In-Law, Joins BJP