ADVERTISEMENT

ന്യൂഡൽഹി∙ ബെംഗളൂരു വിമാനത്താവളത്തിൽനിന്നു പറന്നുയർന്നതിനു പിന്നാലെ, രണ്ട് ഇൻഡിഗോ വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി നേരിയ വ്യത്യാസത്തില്‍ ഒഴിവായത് റഡാര്‍ കണ്‍ട്രോളറുടെ സമയോചിതമായ ഇടപെടല്‍ മൂലം. 3,000 അടി ഉയരത്തിലെത്തുന്നതു വരെ വിമാനങ്ങൾ ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. റഡാർ കൺട്രോളിൽനിന്നു വിവരം ലഭിച്ചതോടെ ഒരു വിമാനം ഇടത്തേക്കും മറ്റേത് വലത്തേക്കും നീങ്ങി അപകടം ഒഴിവാക്കി. 42 വയസ്സുകാരനായ ലോകേന്ദ്ര സിങ്ങാണ് റഡാർ കണ്‍ട്രോളിൽനിന്ന് അപകട മുന്നറിയിപ്പു നല്‍കിയത്.

ബെംഗളൂരു– കൊൽക്കത്ത 6ഇ455 വിമാനവും ബെംഗളൂരു– ഭുവനേശ്വർ 6ഇ246 വിമാനവുമാണു ജനുവരി ഏഴിന് അപകടത്തിനു തൊട്ടടുത്തുനിന്നു രക്ഷപെട്ടുപോയത്. അപകടം സംഭവിച്ചിരുന്നെങ്കിൽ ഇരു വിമാനങ്ങളിലുമായുണ്ടായിരുന്ന നാനൂറിലേറെ ജീവനുകൾ എരിഞ്ഞടങ്ങിയേനെ. വന്‍ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണു രാജ്യത്തെ വ്യോമയാന മേഖല.

ബെംഗളൂരു– കൊൽക്കത്ത വിമാനത്തിൽ 176 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഭുവനേശ്വറിലേക്കുള്ള വിമാനത്തിൽ 238 യാത്രക്കാരും ആറ് ജീവനക്കാരും യാത്ര ചെയ്തിരുന്നു. രണ്ടു വിമാനങ്ങളിലുമായി ആകെ 426 പേർ. ഇരു വിമാനങ്ങളും ‘ബ്രീച്ച് ഓഫ് സെപറേഷൻ’ മറികടന്നതായി ഡിജിസിഎ അറിയിച്ചു. എയർസ്പേസിൽവച്ച് തമ്മിൽ പാലിക്കേണ്ട നിശ്ചിത അകലം വിമാനങ്ങൾ മറികടക്കുമ്പോഴാണു ബ്രീച്ച് ഓഫ് സെപ്പറേഷൻ സംഭവിക്കുന്നത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങളും പിന്നാലെ പുറത്തുവന്നു.

ഇൻഡിഗോ വിമാനം. ഫയൽ ചിത്രം
ഇൻഡിഗോ വിമാനം. ഫയൽ ചിത്രം

വടക്കും തെക്കുമായി രണ്ടു റൺവേകളാണ് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലുള്ളത്. ജനുവരി ഏഴിന് രാവിലെ വിമാനങ്ങൾ വടക്കു ഭാഗത്തെ റൺവേയിൽനിന്നാണ് പറന്നുയർന്നത്. ലാൻഡ് ചെയ്യുന്നത് തെക്കുഭാഗത്തെ റണ്‍വേയിലാണെന്നും ഡിജിസിഎ റിപ്പോർട്ടിൽ പറയുന്നു. റൺവേകളുടെ പ്രവർത്തനത്തിന്റെ ഷിഫ്റ്റ് ഇൻ ചാർജ് ആയിരുന്ന ഉദ്യോഗസ്ഥൻ വടക്കു ഭാഗത്തെ റൺവേ തന്നെ ടേക്ക് ഓഫിനും ലാൻഡിങ്ങിനുമായി തിരഞ്ഞെടുത്തു. ഈ സമയത്ത് തെക്കു ഭാഗത്തെ റൺവേ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാലിത് സൗത്ത് ടവർ കൺട്രോളറെ അറിയിച്ചിരുന്നില്ല.

ഇതോടെ സൗത്ത് ടവർ കൺട്രോളർ കൊൽക്കത്തയിലേക്കുള്ള വിമാനത്തിന് ടേക്ക് ഓഫ് ചെയ്യാനുള്ള അനുമതി നൽകി. ഇതേ സമയം തന്നെ നോർത്ത് ടവര്‍ കൺട്രോളർ ഭുവനേശ്വറിലേക്കുള്ള വിമാനത്തിനും ടേക്ക് ഓഫ് അനുമതി നൽകി. സൗത്ത്, നോർത്ത് ടവർ കൺട്രോളർമാർ ഇക്കാര്യത്തിൽ ഏകോപനമില്ലാതെയാണു പ്രവർത്തിച്ചതെന്ന് ഡിജിസിഎയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഇരു വിമാനങ്ങള്‍ക്കും ഒരേ സമയത്ത് ഒരേ ദിശയിലേക്കു ടേക്ക് ഓഫിന് അനുമതി നൽകരുതായിരുന്നു. ടേക്ക് ഓഫിനു ശേഷം ഇരു വിമാനങ്ങളും ഒരേ ദിശയിലാണു സഞ്ചരിച്ചത്. ഗതി മാറി സഞ്ചരിക്കാനുള്ള നിർദേശം അപ്രോച്ച് റഡാർ നൽകിയതോടെയാണു കൂട്ടിയിടി ഒഴിവായത്.

എയര്‍ ട്രാഫിക് കൺട്രോള്‍ നിയന്ത്രിക്കുന്നത് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ്. വിമാനങ്ങൾ അപകടത്തിനു തൊട്ടടുത്തുവരെ എത്തിയ കാര്യം റിപ്പോർട്ട് ചെയ്തിട്ടില്ല. മാത്രമല്ല ലോഗ്ബുക്കിലും ഇതു രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യയിൽ ബെംഗളൂരു വിമാനത്താവളത്തിലുൾപ്പെടെ സമാന്തര റൺവേകളിലുള്ള ടേക്ക് ഓഫുകളും ലാൻഡിങ്ങുകളും അനുവദിച്ചിട്ടില്ലെന്ന് വ്യോമയാന മേഖലയിലെ സുരക്ഷാ വിദഗ്ധൻ ക്യാപ്റ്റൻ മോഹൻ രംഗനാഥൻ പറഞ്ഞു. അങ്ങനെയൊന്നു സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അമ്പരപ്പിക്കുന്ന കാര്യമാണ്. റഡാർ കൺട്രോളർ കൃത്യസമയത്ത് പ്രവർത്തിച്ചു. സംഭവത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ദേശീയ മാധ്യമത്തോടു പറഞ്ഞു.

English Summary: More Than 400 Lives Were At Risk After Bengaluru Take-Off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com