ADVERTISEMENT

പനജി ∙ ഗോവയിൽ, ഒടുവിൽ ബിജെപി പ്രഖ്യാപിച്ചു: ഉത്പൽ പരീക്കറിന് ഇത്തവണയും പനജി സീറ്റില്ല. ബിജെപിയുടെ കരുത്തനായ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന മനോഹർ പരീക്കറിന്റെ മകനെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയത് അപ്രതീക്ഷിതമല്ല. കോൺ‌ഗ്രസിൽ കൂറുമാറി ബിജെപിയിലെത്തിയ അതനാസിയോ ബാബുഷ് മൊന്‍സരാറ്റെയാണ് പനജിയിലെ സ്ഥാനാർഥി. ഉത്പലിന്റെ അടുത്ത നീക്കമെന്തെന്നാവും ഇനി ഗോവൻ രാഷ്ട്രീയത്തിന്റെ ശ്രദ്ധ. 

ഉത്പലിനു രണ്ടാംവട്ടമാണ് സീറ്റ് നിഷേധിക്കുന്നത്. 2019 ൽ മനോഹർ പരീക്കറിന്റെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ, ജനസ്വാധീനമില്ലെന്ന കാരണം പറഞ്ഞാണ് ബിജെപി ഉത്പലിനെ ഒഴിവാക്കി സിദ്ധാർഥ് കുൻസലിയേകറിനെ മത്സരിപ്പിച്ചത്. കുൻസലിയേകറിനെ 1,758 വോട്ടിനാണ് അന്നു കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച മൊന്‍സരാറ്റെ പരാജയപ്പെടുത്തിയത്. 1994 മുതൽ ബിജെപിയുടെ ഉരുക്കുകോട്ടയായ പനജിയിൽ ഇത്തവണയും ഉത്പൽ താൽപര്യം കാട്ടിയിരുന്നെങ്കിലും നേതൃത്വത്തിന്റേത് അനുകൂല നിലപാടല്ലായിരുന്നു.

മൊന്‍സരാറ്റെ സ്ഥാനാർഥിയാവുമെന്ന അഭ്യൂഹങ്ങളുയർന്നതോടെ ഉത്പൽ അസ്വസ്ഥനായിരുന്നു.‌ മുൻ മുഖ്യമന്ത്രി പരീക്കറിന്റെ മകനാണ് എന്നത് സീറ്റ് ലഭിക്കാനുള്ള യോഗ്യതയല്ലെന്ന സംസ്ഥാനത്തെ ബിജെപിയുടെ ചുമതലയുള്ള ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രസ്താവന ഉത്പലിനെ പ്രകോപിപ്പിച്ചു. പരീക്കർ മത്സരിച്ച സീറ്റിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാള്‍ വരുന്നത് അംഗീകരിക്കാനാവില്ലെന്നു തിരിച്ചടിച്ചാണ് ഉത്പൽ ബിജെപി നേതൃത്വത്തെ അമർഷം അറിയിച്ചത്. പിന്നാലെ, പാർട്ടി സീറ്റ് നിഷേധിച്ചാൽ ഉത്പൽ സ്വതന്ത്രനായി മത്സരിക്കുമെന്ന തരത്തിൽ വാർത്തകളും വന്നു.

ജനപ്രിയനായിരുന്ന മനോഹർ പരീക്കറിന്റെ മകന് സീറ്റ് നിഷേധിക്കുന്നത് ബിജെപിയെ അടിക്കാൻ കിട്ടിയ നല്ല വടിയാണെന്ന ബോധ്യത്തിൽ ശിവസേന നേതാവ് സഞ്ജയ് റാവുത്ത് രംഗത്തെത്തിയതോടെ കളത്തിനു ചൂടുപിടിച്ചു. ‘ഉത്പൽ പരീക്കർ സ്വതന്ത്ര സ്ഥാനാർഥിയായി പനജിയിൽനിന്നു മത്സരിക്കുകയാണെങ്കിൽ‌ എല്ലാ ബിജെപി ഇതരകക്ഷികളും അദ്ദേഹത്തെ പിന്തുണയ്ക്കണമെന്നു ഞാൻ ആവശ്യപ്പെടുകയാണ്. ആം ആദ്മി പാർട്ടി, കോണ്‍ഗ്രസ്, തൃണമൂൽ കോണ്‍ഗ്രസ്, ഗോവ ഫോർവേഡ് പാർട്ടി എന്നീ കക്ഷികൾ ഉത്പലിനെതിരെ സ്ഥാനാർഥിയെ നിര്‍ത്തരുത്. ഇതു മനോഹർ ഭായിക്ക് ശരിയായ ആദരമായിരിക്കും’– എന്ന റാവുത്തിന്റെ ട്വീറ്റ് പെട്ടെന്നു ചർച്ചയായി.

pareekkar
മനോഹർ പരീക്കർ

ഗോവയിൽ ബിജെപിയുടെ പ്രധാന മുഖമായിരുന്ന പരീക്കറിന്റെ മകനെ അവഗണിക്കുന്നത് ദോഷം ചെയ്തേക്കുമെന്ന് പാർട്ടിയിലെ ചില കേന്ദ്രങ്ങളെങ്കിലും കരുതുന്നു. എന്നാൽ പരീക്കറിന്റെ മരണത്തോടെ പ്രതിസന്ധിയിലായ സർക്കാരിനെ, 10 കോൺഗ്രസ് എംഎൽഎമാരെ ബിജെപി പാളയത്തിൽ എത്തിച്ച് നിലനിർത്താൻ സഹായിച്ച അതനാസിയോയെ അവഗണിക്കാൻ നേതൃത്വത്തിനാവില്ല എന്നതിന്റെ തെളിവാണ് അതനാസിയോയുടെ സ്ഥാനാർഥിത്വം.

ഉത്പൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചാൽ പിന്തുണ നൽകുന്നതു സംബന്ധിച്ച് പ്രമുഖ പാർട്ടികൾ നിലപാട് വ്യക്തമാക്കിയിട്ടില്ല എന്നതാണ് ബിജെപിക്ക് ആശ്വാസം നൽകുന്ന ഘടകം. ഭരണവിരുദ്ധ വികാരം പ്രകടമായ ഗോവയിൽ പരമാവധി സീറ്റുകൾ പിടിച്ച് ഭരണം നിലനിർത്താനുള്ള ശ്രമങ്ങൾക്കിടെ പരീക്കറിന്റെ മകൻ പ്രതിപക്ഷ പിന്തുണയോടെ മത്സര രംഗത്തിറങ്ങിയാൽ അത് ബിജെപിക്ക് കനത്ത തിരിച്ചടിയാകും.

English Summary: BJP fields Atanasio Monserrate 'Babush', from Panaji; Parikar's son not on list of 34 candidates announced for Goa poll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com