പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടി സിപിഎം ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നു: സുരേന്ദ്രൻ
Mail This Article
കോഴിക്കോട്∙ സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളെ കോവിഡ് മാനദണ്ഡങ്ങളിൽ നിന്നൊഴിവാക്കി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണങ്ങൾ കാസർകോട് കലക്ടർക്ക് 3 മണിക്കൂറിനിടെ പിൻവലിക്കേണ്ടി വന്നതിനു പിന്നിൽ ആരോഗ്യമന്ത്രിയുടെ ഇടപെടലാണെന്നും അദ്ദേഹം ആരോപിച്ചു.
സിപിഎമ്മിന്റെ സമ്മേളനം വിജയിപ്പിക്കാൻ ജനങ്ങളുടെ ജീവൻ വച്ച് പന്താടുകയാണ് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും. ഭരണകക്ഷിയായ സിപിഎം ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റി സമ്മേളനങ്ങൾ മാറ്റിവയ്ക്കുന്നതിന് പകരം തറ രാഷ്ട്രീയം കളിക്കുന്നു. മറ്റു രാഷ്ട്രീയ പാർട്ടികളെല്ലാം പൊതുപരിപാടികൾ മാറ്റിവച്ചപ്പോൾ നാടിന്റെ രക്ഷയേക്കാൾ ഞങ്ങൾക്ക് വലുത് പാർട്ടി സമ്മേളനങ്ങളാണെന്നാണ് സിപിഎമ്മിന്റെ നിലപാട്.
ടിപിആർ 40 ശതമാനം കടന്നിട്ടും സിപിഎമ്മിന് സമ്മേളനം നടത്താനുള്ള അവസരം ഒരുക്കുന്ന സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളടങ്ങിയ നൂറുകണക്കിന് പേർ മൂന്നു ദിവസം ശീതികരിച്ച ഹാളിൽ സമ്മേളനങ്ങളിൽ പങ്കെടുത്തതുകൊണ്ടാണ് തിരുവനന്തപുരത്ത് കോവിഡ് വ്യാപനമുണ്ടായത്.
ആരോഗ്യമേഖല പൂർണമായും അവതാളത്തിലായി. മരുന്നും മറ്റു അവശ്യ സാധനങ്ങളും സർക്കാർ ആശുപത്രികളിലില്ല. വേലി തന്നെ വിളവ് തിന്നുമ്പോൾ ക്വറന്റീൻ എന്നത് കേരളത്തിൽ അപ്രസക്തമായിരിക്കുന്നു. മൂന്നാം തരംഗത്തെ നേരിടുന്നതിൽ മുൻപത്തെ പോലെ സർക്കാർ സമ്പൂർണ പരാജയമായിരിക്കുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
English Summary: K Surendran against CPM on Covid spread