‘സിനിമയിൽനിന്ന് പിന്മാറിയ ശേഷമല്ലേ ആരോപണം’: ബാലചന്ദ്രകുമാറിനെതിരെ കോടതി
Mail This Article
കൊച്ചി ∙ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ സംവിധായകൻ ബാലചന്ദ്രകുമാറിന് ഹൈക്കോടതിയുടെ വിമർശനം. 2017 ലാണ് ഗൂഢാലോചന നടത്തിയതായി പറയുന്നതെന്നും അന്ന് ബാലചന്ദ്രകുമാർ ദിലീപിനൊപ്പമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ബാലചന്ദ്രകുമാറിന്റെ സിനിമയിൽനിന്ന് പിന്മാറിയ ശേഷമല്ലേ ദിലീപിനെതിരെ ആരോപണം വന്നതെന്നും കോടതി ചോദിച്ചു.
ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണെന്നും നേരത്തെ ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. പറഞ്ഞു പഠിപ്പിച്ച രീതിയിലായിരുന്നു അഭിമുഖമെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ വൈരുധ്യമുണ്ട്. കഴിഞ്ഞ നാലുവർഷമായി ഇല്ലാത്ത ആരോപണമാണ് ഇപ്പോൾ ഉയർന്നുവരുന്നത്. ബൈജു പൗലോസിനെതിരെ പരാതി നൽകിയതിന്റെ പ്രതികാരമാണ് പുതിയ കേസ്. പൊതുജനാഭിപ്രായം ദിലീപിനെതിരെയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.
English Summary: Actress attack case: High Court against Director Balachandra Kumar