വീണ്ടും ചൈനീസ് പ്രകോപനം; തായ്വാൻ അതിർത്തിയിൽ എത്തിയത് 39 യുദ്ധവിമാനങ്ങൾ
Mail This Article
ഹോങ്കോങ്∙ തായ്‌വാനെ പ്രതിസന്ധിയിലാക്കി വീണ്ടും ചൈനീസ് യുദ്ധവിമാനങ്ങളുടെ നുഴഞ്ഞുകയറ്റം. തായ്‌വാൻ അതിർത്തിയിലേക്ക് ചൈനയുടെ 39 യുദ്ധവിമാനങ്ങൾ എത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ചയാണ് സംഭവം. ഈ വർഷത്തെ ഏറ്റവും വലിയ നുഴഞ്ഞുകയറ്റമാണിത്. ഫിലിപ്പൈൻ കടലിൽ യുഎസും ജപ്പാൻ നാവികസേനയും ശക്തിപ്രകടനം നടത്തിയതിനു പിന്നാലെയാണ് പീപ്പിൾസ് ലിബറേഷൻ ആർമി വിമാനങ്ങളുടെ നുഴഞ്ഞു കയറ്റം.
തായ്‌വാന്റെ പടിഞ്ഞാറൻ വ്യോമാതിർത്തിയിൽ ചൈനീസ് യുദ്ധവിമാനങ്ങളുടെ അതിക്രമിച്ചു കയറ്റം പതിവായിരിക്കുകയാണ്. ചൈനയുടെ സാഹസിക നീക്കങ്ങൾ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് തായ്‍വാൻ പ്രസിഡന്റ് സായ് ഇംഗ് വെൻ രംഗത്തെത്തിയിരുന്നു. ചൈനയുടെ എല്ലാത്തരം യുദ്ധവിമാനങ്ങളേയും നേരിടാൻ കരുത്തുള്ള പൈലറ്റുമാർ തായ്‌വാൻ വ്യോമസേനയിൽ ഉണ്ടെന്നും ഇനിയൊരു കടന്നുകയറ്റം ഉണ്ടായാൽ പ്രത്യാക്രമണം ഉണ്ടാകുമെന്നും തായ്‌വാൻ മുന്നറിയിപ്പ് നൽകിയിരുന്നു. തായ്‍വാൻ തങ്ങളുടേതാണെന്നാണ് ചൈനയുടെ വാദം.
കഴിഞ്ഞ ദിവസങ്ങളിൽ ചൈനയെ നേരിടാൻ തായ്‌വാൻ യുദ്ധവിമാനങ്ങളുടെ പരിശീലനം നടത്തിയിരുന്നു. ചിയായ് മേഖലയിലെ എയർ ഫോഴ്സ് ക്യാമ്പില്‍ നടന്ന പരിശീലനത്തിൽ യുഎസ് നിർമ്മിത എഫ്-16 യുദ്ധവിമാനങ്ങളാണ് പങ്കെടുത്തത്.
English Summary: Dozens of Chinese warplanes fly near Taiwan after US-Japan show of naval might