ADVERTISEMENT

പനജി ∙ കൂറുമാറ്റം എല്ലാ സീമകളും ലംഘിച്ച് മുന്നേറുന്ന ഗോവയിൽ ഇത്തവണ ആര് ഭരണം പിടിക്കും? സംസ്ഥാനത്ത് ദിനംപ്രതി നടക്കുന്ന സംഭവവികാസങ്ങൾ ഈ ആകാംക്ഷ വർധിപ്പിക്കുമ്പോഴും പുറത്തുവന്ന ഭൂരിപക്ഷം അഭിപ്രായ സർവേകളും ഭരണകക്ഷിയായ ബിജെപി വീണ്ടും ഭരണം പിടിക്കുമെന്നാണ് പ്രവചിക്കുന്നത്.

എബിപി – സി വോട്ടർ സർവേ ബിജെപി 19 മുതൽ 23 സീറ്റുകൾ വരെ നേടിയേക്കാമെന്ന് പ്രവചിക്കുന്നു. കോൺഗ്രസിന് നാലു മുതൽ എട്ടു സീറ്റുകൾ മാത്രം പ്രവചിക്കുന്ന സർവേയിൽ എഎപി അഞ്ചു മുതൽ ഒൻപതു സീറ്റുകളും മറ്റുള്ളവർ നാലു മുതൽ എട്ടു സീറ്റുകൾ വരെയും നേടിയേക്കുമെന്നാണു പറയുന്നത്. 

ഇന്ത്യ എഹെഡ് – ഇടിജി സർവേപ്രകാരം ബിജെപി 20 മുതൽ 22 സീറ്റുകൾ വരെയും കോൺഗ്രസ് ഏഴു മുതൽ ഒൻപതു സീറ്റുകൾ വരെയും നേടുമെന്നു പറയുന്നു. മെച്ചപ്പെട്ട പ്രകടനം നടത്തുന്ന എഎപി ആറു മുതൽ എട്ടു സീറ്റുകൾ നേടുമെന്നാണ് പ്രവചനം. മറ്റുള്ളവർ മൂന്നു മുതൽ അഞ്ചു വരെ സീറ്റ് സ്വന്തമാക്കിയേക്കാം.

റിപ്പബ്ലിക് – പി മാർക് സർവേ ബിജെപിക്ക് 16 മുതൽ 20 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. കോൺഗ്രസ് ഒൻപതു മുതൽ 13 സീറ്റുകൾ വരെ നേടിയേക്കാം. എഎപി നാലു മുതൽ എട്ടു വരെ, മറ്റുള്ളവർ ഒന്നു മുതൽ അഞ്ചു വരെ സീറ്റുകൾ നേടിയേക്കാം. ന്യൂസ്എക്സ് – പോൾസട്രാറ്റ് സർവേയിൽ ബിജെപി 20 മുതൽ 22 സീറ്റുകൾ വരെയും കോൺഗ്രസ് നാലു മുതൽ ആറു സീറ്റുകൾ വരെയും എഎപി അ‍ഞ്ചു മുതൽ ഏഴു സീറ്റുകൾ വരെയും മറ്റുള്ളവർ ഏഴു മുതൽ ഒൻപതു വരെ സീറ്റുകളും നേടുമെന്നാണ് പ്രവചനം.

Pramod-Sawant
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

ടൈംസ് നൗ – വീറ്റോ സർവേപ്രകാരം ബിജെപി 17 മുതൽ 21 സീറ്റുകൾ നേടും. കോൺഗ്രസ് നാലു മുതൽ ആറു സീറ്റുകൾ മാത്രം നേടുമെന്നും എഎപി എട്ടു മുതൽ 11 സീറ്റുകൾ വരെയും മറ്റുള്ളവർ മൂന്നു മുതൽ അ‍ഞ്ചു സീറ്റുകൾ വരെ നേടുമെന്നും സർവേ പ്രവചിക്കുന്നു.

ഇന്ത്യ ന്യൂസ് – ജൻ കി ബാത്ത് സർവേയും ബിജെപി മികച്ച പ്രകടനം നടത്തുമെന്ന് പ്രവചിക്കുന്നു. 18 മുതൽ 22 സീറ്റുകൾ വരെയാണ് പ്രവചനം. കോൺഗ്രസിന് അ‍ഞ്ചു മുതൽ ആറു സീറ്റുകളും എഎപിക്ക് ഏഴു മുതൽ ഒൻപതു സീറ്റുകളും മറ്റുള്ളവർക്ക് അ‍ഞ്ചു മുതൽ എട്ടു സീറ്റുകളും സർവേ പ്രവചിക്കുന്നു. 

congress-bjp-flag

ഡിബി ലൈവ് സർവേയിൽ ബിജെപിയെ മറികടന്ന് കോൺഗ്രസ് കേവലഭൂരിപക്ഷത്തിന് അടുത്തെത്തുമെന്നാണ് പ്രവചനം. കോൺഗ്രസിന് 17 മുതൽ 19 സീറ്റുകളും ബിജെപിക്ക് 13 മുതൽ 15 സീറ്റുകളും സർവേ പ്രവചിക്കുന്നു. എഎപി കൂടി ഉൾപ്പെടുന്ന മറ്റുള്ളവർക്ക് അ‍ഞ്ചു മുതൽ എട്ടു സീറ്റുകൾ വരെ സർവേ നൽകുന്നു. 

കഴിഞ്ഞ തവണ 17 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണവും പിന്നാലെ 15 എംഎൽഎമാരെയും നഷ്ടമായ കോൺഗ്രസ് ഇത്തവണ രണ്ടക്കം പോലും കടക്കാൻ ബുദ്ധിമുട്ടുമെന്നാണ് ഈ സർവേകൾ പ്രവചിക്കുന്നത്. സംസ്ഥാനത്ത് വേരുറപ്പിക്കാൻ ശ്രമിക്കുന്ന ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസ് എൻസിപി – ശിവസേന സഖ്യവും നേടുന്ന വോട്ടുകൾ പാർട്ടിയുടെ പ്രതീക്ഷകൾക്കു മേൽ കരിനിഴൽ വീഴ്ത്തുമെന്ന് കോൺഗ്രസിന് ആശങ്കയുണ്ട്. ഭരണകക്ഷിയിലെ മന്ത്രിയുൾപ്പടെ കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിൽ ചേർന്നത് പാർട്ടിക്ക് ആശ്വാസം പകരുന്നു.

അതേസമയം, ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളും പാളയത്തിൽപ്പടയുമാണ് ബിജെപിക്ക് തലവേദനയാകുന്നത്. സ്ഥാനാർഥി പട്ടികയിൽ മറ്റു പാർട്ടികൾ വിട്ടുവന്നവർക്കു മേൽക്കൈ ലഭിക്കുന്നതിലും നേതാക്കൾക്കിടയിൽ അഭിപ്രായഭിന്നത ശക്തമാണ്. സ്ഥാനാർഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ പനജി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഏതാനും ബിജെപി എംഎൽഎമാർ സ്വതന്ത്രരായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതും പാർട്ടിയെ ആശങ്കയിലാക്കിയിട്ടുണ്ട്.

English Summary : Goa Poll Survey: BJP Could Return For A Second Consecutive Term

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com