‘വിഎസിന്റെ ആരോപണങ്ങൾ വേദനിപ്പിച്ചു; നഷ്ടപരിഹാരം സമൂഹ നന്മയ്ക്കായി’
Mail This Article
തിരുവനന്തപുരം∙ സോളർ പാനൽ ഇടപാടിൽ തനിക്കെതിരെ അടിസ്ഥാനരഹിതമായ അഴിമതി ആരോപണം ഉയർത്തിയെന്നു കുറ്റപ്പെടുത്തി നൽകിയ അപകീർത്തിക്കേസിൽ കോടതി വിധിച്ച നഷ്ടപരിഹാര തുക മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനിൽനിന്നു ലഭിച്ചാൽ അതു സമൂഹനന്മയ്ക്കായി ഉപയോഗിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്വന്തം ആവശ്യത്തിന് തുക ഉപയോഗിക്കില്ലെന്നു അദ്ദേഹം പറഞ്ഞു.
കേസിന് പോകാൻ താൻ ആഗ്രഹിച്ചതല്ല. ആരോപണം നിഷേധിച്ചപ്പോൾ നിയമനടപടിക്ക് എന്തുകൊണ്ട് പോകുന്നില്ലെന്ന് ചോദിച്ചതുകൊണ്ടാണ് കോടതിയെ സമീപിച്ചത്. ആരോപണങ്ങൾ മാനസികമായി വേദനിപ്പിച്ചു. അപ്പോഴും സത്യം ജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കാനുള്ള ഇപ്പോഴത്തെ സർക്കാരിന്റെ നീക്കം നിർഭാഗ്യകരമാണ്. ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും സർക്കാരിന്റെ നീക്കത്തോട് ജനം വിയോജിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
അപകീർത്തിക്കേസിൽ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചത്. അന്യായം നൽകിയ ദിവസം മുതൽ 6% പലിശയും കോടതിച്ചെലവും നൽകണമെന്നും പ്രിൻസിപ്പൽ സബ് ജഡ്ജി ഷിബു ദാനിയേൽ വിധിച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2013 ജൂലൈ ആറിനു ചാനൽ അഭിമുഖത്തിലാണ് അന്നു പ്രതിപക്ഷനേതാവായിരുന്ന വിഎസ് ആരോപണങ്ങൾ ഉന്നയിച്ചത്. സരിത നായരുടെ മറവിൽ ഉമ്മൻ ചാണ്ടി സോളർ കമ്പനി രൂപീകരിച്ചെന്നും മൂന്നരക്കോടി ജനങ്ങളെ പറ്റിച്ചെന്നുമായിരുന്നു ആരോപണം.
English Summary: Oommen Chandy on Solar Case Compensation