ലോകായുക്ത ഓർഡിനൻസ്: രേഖാമൂലം മറുപടി നൽകുമെന്ന് ഗവർണർ
Mail This Article
തിരുവനന്തപുരം∙ ലോകായുക്ത ഓർഡിനൻസിൽ പരസ്യപ്രതികരണത്തിനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചോദ്യങ്ങൾക്ക് ഓഫിസ് വഴി രേഖാമൂലം മറുപടി നൽകുമെന്നും ഗവർണർ പറഞ്ഞു.
ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച ഓർഡിനൻസിൽ ഒപ്പു വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷം ഗവർണറെ കണ്ടിരുന്നു. ഒരു നിയമം വരുമ്പോൾ പ്രസിഡന്റിന്റെ അനുമതിക്കായി പോയിട്ടുണ്ടെങ്കിൽ ഭേദഗതി വരുമ്പോഴും പ്രസിഡന്റിന്റെ അനുമതിക്കായി പോകേണ്ടതുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞു. ലോകായുക്തയുടെ പല്ലും നഖവും കളയുന്ന ഭേദഗതിയാണ് കൊണ്ടു വരുന്നതെന്നും പ്രതിപക്ഷം പറഞ്ഞു.
നിലവിലെ വ്യവസ്ഥകളും ഭേദഗതികളും
1. അഴിമതിക്കേസിൽ ലോകായുക്ത വിധി പറഞ്ഞാൽ അതു കൈമാറേണ്ടതു ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ എന്നീ അധികാര കേന്ദ്രങ്ങൾക്കാണ്. 1999 ലെ ലോകായുക്ത നിയമത്തിലെ 14–ാം വകുപ്പു പ്രകാരം ലോകായുക്തയുടെ പ്രഖ്യാപനം അധികാരികൾ അതേപടി അംഗീകരിച്ച് കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ അധികാര സ്ഥാനത്തുനിന്നു നീക്കണം. ബന്ധപ്പെട്ട അധികാരി 3 മാസത്തിനകം പ്രഖ്യാപനം തള്ളിയില്ലെങ്കിൽ അത് അംഗീകരിച്ചതായി കണക്കാക്കും. ലോകായുക്തയുടെ ഈ അധികാരമാണ് ഇല്ലാതാകുന്നത്. ഭേദഗതിപ്രകാരം, സർക്കാരിനു പ്രതികളുടെ ഹിയറിങ് നടത്തി 3 മാസത്തിനകം ലോകായുക്ത തീരുമാനം തള്ളുകയോ കൊള്ളുകയോ ചെയ്യാം.
2. വിരമിച്ച സുപ്രീം കോടതി ജഡ്ജിയെയോ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസിനെയോ ആണ് നിലവിൽ ലോകായുക്തയായി നിയമിക്കേണ്ടത്. ഹൈക്കോടതി മുൻ ജഡ്ജിമാരെയും നിയമിക്കാമെന്ന വ്യവസ്ഥ ഓർഡിനൻസിലുണ്ട്.
English Summary: Governor on Lokayuktha Ordinance