ഡല്‍ഹിയില്‍ പീഡനത്തിനിരയായ യുവതിയെ ചെരുപ്പുമാല അണിയിച്ചു; നഗര പ്രദക്ഷിണം ചെയ്യിച്ചു
Mail This Article
ന്യൂഡൽഹി ∙ കൂട്ട ബലാത്സംഗത്തിനിരയായ യുവതി രാജ്യതലസ്ഥാനത്ത് പൊതുമധ്യത്തിൽ നേരിട്ടത് സമാനതകളില്ലാത്ത അപമാനം. പീഡനത്തിനിരയായ യുവതിയെ തട്ടികൊണ്ടുപോയി തലമുടി മുറിച്ചു. മുഖത്തു കരി ഓയിൽ പുരട്ടി. ചെരുപ്പുമാല അണിയിച്ചു നഗര മധ്യത്തിലൂടെ പ്രദക്ഷിണം ചെയ്യിച്ചു. സംഭവത്തിൽ നാലു സ്ത്രീകളെ അറസ്‌റ്റ് ചെയ്‌തതായി വനിതാ കമ്മീഷൻ അറിയിച്ചു.
യുവതിയെ അപമാനിക്കുന്നത് നോക്കിനിന്ന ആൾക്കൂട്ടം ആക്രമത്തെ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. കിഴക്കൻ ദില്ലയിലെ സഹദാരയിലാണ് സംഭവം. സംഭവത്തിന് പിന്നിൽ വ്യക്തിവിരോധമാണെന്ന് ഡൽഹി പൊലീസ് പറഞ്ഞു. യുവതിക്ക് കൗൺസലിങ് ഉൾപ്പടെയുള്ള മാനസിക പിന്തുണ നൽകി വരുന്നതായി പൊലീസ് അറിയിച്ചു.
അനധികൃതമായി മദ്യവിൽപ്പന നടത്തുന്നയാളുകൾ സംഘം ചേർന്ന് യുവതിയെ പീഡിപ്പിച്ചതാണ് സംഭവമെന്ന് ഡൽഹി കമ്മീഷൻ ഓഫ് വിമൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു. ഡൽഹി പൊലീസിന് നോട്ടീസ് അയച്ചതായും യുവതിക്കും കുടുംബത്തിനും പൊലീസ് സമ്പൂർണ പരിരക്ഷ ഉറപ്പുവരുത്തണമെന്നും സ്വാതി കൂട്ടിച്ചേർത്തു.
സമീപകാലത്ത് ആത്മഹത്യ ചെയ്‌ത യുവാവിന്റെ കുടുംബമാണ് യുവതിയെ അപമാനിച്ചതിന് പിന്നിൽ എന്ന് തെളിഞ്ഞു. യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം പീഡനത്തിനിരയായ യുവതിയാണെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു. യുവാവിന്റെ അമ്മാവനാണ് 20-കാരിയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി സമൂഹമധ്യത്തിൽ അപമാനിക്കാൻ മുന്നിൽ നിന്നത്. യുവാവിന്റെ മരണശേഷം വാടകവീട്ടിൽ കുഞ്ഞിന്റെയൊപ്പം താമസിക്കുകയായിരുന്നു യുവതി.
English Summary: Alleged Rape Survivor Paraded, Hit By Women In Delhi Amid Cheers