റെയിൽവേ പരീക്ഷയ്ക്കെതിരെ പ്രതിഷേധം ശക്തം; വെള്ളിയാഴ്ച ‘ബിഹാർ ബന്ദ്’
Mail This Article
പട്ന∙ റെയിൽവേ ഉദ്യോഗാർഥി പ്രക്ഷോഭത്തിന്റെ ഭാഗമായി വിദ്യാർഥി സംഘടനകൾ വെള്ളിയാഴ്ച ‘ബിഹാർ ബന്ദ്’ നടത്തും. കോൺഗ്രസും ആർജെഡിയും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചു.
റെയിൽവേ റിക്രൂട്ട്മെന്റ് പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർഥികൾക്കായി വീണ്ടുമൊരു പരീക്ഷ നടത്താനുളള തീരുമാനത്തിനെതിരെയാണ് ഉദ്യോഗാർഥികൾ പ്രക്ഷോഭമാരംഭിച്ചത്. ഗയ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പ്രക്ഷോഭകർ ട്രെയിനിനു തീവച്ചിരുന്നു. തിങ്കളാഴ്ച അഞ്ചു മണിക്കൂറോളം പട്നയിൽ ട്രെയിൻ ഗതാഗതം തടസപ്പെടുത്തിയാണു പ്രക്ഷോഭം ആരംഭിച്ചത്.
ഓൾ ഇന്ത്യ സ്റ്റുഡന്റസ് അസോസിയേഷന്റെ (ഐസ) നേതൃത്വത്തിലാണ് വിദ്യാർഥി സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്. ഉദ്യോഗാർഥികളുടെ പരാതി പരിശോധിക്കാൻ സമിതിയെ നിയോഗിച്ച റെയിൽവേയുടെ നടപടി യുപി തിരഞ്ഞെടുപ്പു കഴിയുന്നതു വരെ പ്രശ്നം മൂടി വയ്ക്കാനുള്ള തന്ത്രമാണെന്നു വിദ്യാർഥി സംഘടനകൾ ആരോപിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചു. ബിജെപി സർക്കാരിന്റെ നയങ്ങൾക്കെതിരായ സമരത്തിൽ കോൺഗ്രസ് ഒപ്പമുണ്ടാകുമെന്നു രാഹുൽ ഉറപ്പു നൽകി. ആർജെഡി സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ സിങും പ്രക്ഷോഭത്തിനു പിന്തുണ അറിയിച്ചു.
English Summary: RRB-NTPC Protests: Students’ union calls for Bihar bandh on Jan 28