അഭിപ്രായസ്വാതന്ത്ര്യം തടയാന്‍ കേന്ദ്രത്തിന് കൂട്ടുനില്‍ക്കരുത്; ട്വിറ്ററിനോടു രാഹുല്‍
Mail This Article
ന്യൂഡൽഹി∙ ഇന്ത്യ എന്ന ആശയത്തെ നശിപ്പിക്കുന്നതിനുള്ള കരുവായി ട്വിറ്റര്‍ മാറരുതെന്ന് ട്വിറ്ററിന്റെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫിസറും ഇന്ത്യന്‍ വംശജനുമായ പരാഗ് അഗ്രവാളിന് എഴുതിയ കത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിൽ സജീവമാകുന്നതിലും തന്റെ സ്വാധീനം വർധിപ്പിക്കുന്നതിൽനിന്നും ബോധപൂർവം തന്നെ തടയുന്നതിനുമായി കേന്ദ്രസർക്കാർ ക്യാംപെയിൻ നടത്തുന്നതായി കത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചു. അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതിനുള്ള കേന്ദ്രനീക്കത്തിന് ട്വിറ്റര്‍ കൂട്ടുനില്‍ക്കുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ഇന്ത്യയിലെ മുഴുവൻ ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ ഈ കത്തെഴുതുന്നതെന്നും രാഹുല്‍ പറഞ്ഞു. ഡിസംബർ 27 ന് എഴുതിയ കത്തിലെ വിശദാംശങ്ങൾ എൻഡിടിവിയാണ് പുറത്തുവിട്ടത്. അഭിപ്രായ സ്വാതന്ത്യത്തിന് കൂച്ചുവിലങ്ങിടാൻ ബോധപൂർവമല്ലെങ്കിലും ഭരണകൂടം തങ്ങളെ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ ട്വിറ്ററിന് കടമയുണ്ടെന്നും രാഹുൽ പറഞ്ഞു.
2021 ഓഗസ്റ്റിൽ തന്റെ ട്വിറ്റർ അക്കൗണ്ട് എട്ട് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തതിനു ശേഷം ട്വിറ്ററിൽ തന്നെ പിന്തുടരുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞതായി രാഹുൽ ആരോപിക്കുന്നു. 2021ലെ ആദ്യത്തെ ഏഴ് മാസങ്ങളില്‍ ട്വിറ്ററില്‍ നാല് ലക്ഷത്തിൽ അധികം ഫോളവേഴ്സ് ഉണ്ടായപ്പോൾ പിന്നിടുള്ള മാസങ്ങളിൽ വൻ ഇടിവ് ഉണ്ടായി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ വിശദാംശങ്ങൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളുമായി താരതമ്യപ്പെടുത്തുന്ന ഡേറ്റയും കത്തിനൊപ്പം ചേർത്തിരുന്നു. എന്നാൽ തന്റെ ഫോളവേഴ്‌സിന്റെ കാര്യത്തിലുള്ള കുത്തനെയുള്ള ഇടിവ് മറ്റു നേതാക്കൾക്കില്ലെന്നും രാഹുൽ ഗാന്ധി കണക്കുകൾ നിരത്തി വിശദീകരിച്ചു.
ഡൽഹിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒൻപതുകാരിയുടെ മാതാപിതാക്കളുടെ അതിജീവനത്തെ കുറിച്ചും കർഷകർക്കു വേണ്ടി ശബ്ദം ഉയർത്തുകയും വിവിധ മനുഷ്യാവകാശ വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരെ ശബ്ദിക്കുകയും ചെയ്തതിനു പിന്നാലെയാണ് തന്റെ ഫോളവേഴ്സിന്റെ കാര്യത്തിൽ ഇടിവുണ്ടായതെന്നും ഇത് തീർത്തും നിഷ്കളങ്കമല്ലെന്നും രാഹുൽ പറഞ്ഞു.
ഡൽഹിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒൻപതുകാരിയുടെ ബന്ധുക്കളെ രാഹുൽ സന്ദർശിച്ചതിനു പിന്നാലെ പെൺകുട്ടിയെ തിരിച്ചറിയാൻ കഴിയുന്നതരത്തിൽ ബന്ധുക്കളുടെ ചിത്രം പോസ്റ്റ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ചിത്രം ട്വിറ്റർ നീക്കം ചെയ്തിരുന്നു. രാഹുലിന്റെ ട്വിറ്റർ അക്കൗണ്ടിന് താൽക്കാലികമായി വിലക്കേർപ്പെടുത്തിയതായി കോൺഗ്രസ് അറിയിച്ചുവെങ്കിലും ട്വിറ്റർ നിഷേധിച്ചു. വിഷയത്തിൽ തുടർനടപടിക്കായി ദേശീയ ബാലാവകാശ കമ്മിഷൻ ട്വിറ്ററിന് നോട്ടിസ് നൽകിയിരുന്നു.
English Summary: Under govt pressure, Twitter limiting my followers: Rahul Gandhi